ബോളിവുഡ് നിർമാതാവ് അനിൽ സൂരി കോവിഡ് ബാധിച്ച് മരിച്ചു; ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന് ആരോപണം

രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
ബോളിവുഡ് നിർമാതാവ് അനിൽ സൂരി കോവിഡ് ബാധിച്ച് മരിച്ചു; ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന് ആരോപണം

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. 77 വയസായിരുന്നു. മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെ അനിൽ സൂരിക്ക് ചില ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് സഹോദരൻ രം​ഗത്തെത്തി. 

അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ രാജീവ് സുരി പറയുന്നത്. എന്നാല്‍ അടുത്ത ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. ലീലാവതി, ഹിന്ദുജ തുടങ്ങിയ ആശുപത്രികള്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചുവെന്നും പിന്നീടാണ് അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രാജീവ് വ്യക്തമാക്കി. 

ആശുപത്രി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വ്യാഴ്യാഴ്ച അനില്‍ സുരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അന്ന് വൈകീട്ട് ഏഴ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. സഹോദരന്‍ രാജീവ് സുരിയാണ് അനില്‍ സുരിയ്ക്ക് കൊറോണ വൈറസ്ബാധയുണ്ടായിരുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്‌മെന്റ് അണിഞ്ഞു കൊണ്ടാണ് അനില്‍ സുരിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പഴയ ഹിന്ദി ഹിറ്റുകളായ രാജ് തിലക്, കര്‍മയോഗി എന്നിങ്ങനെ നിരവധി സിനിമകളാണ് അനില്‍ സുരി നിര്‍മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com