'സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്നില്ല, പക്ഷേ സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു'; പ്രശംസിച്ച് അഴകപ്പൻ

തന്റെ സുഹൃത്തിന് സഹായം എത്തിച്ച് സുരേഷ് ​ഗോപിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഛായാ​ഗ്രാഹകൻ അഴകപ്പൻ
'സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്നില്ല, പക്ഷേ സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു'; പ്രശംസിച്ച് അഴകപ്പൻ

ലോക്ക്ഡൗൺ സമയത്ത് ദുരിതത്തിലായ നിരവധി പേർക്കാണ് സുരേഷ് ​ഗോപി എംപി സഹായങ്ങൾ എത്തിച്ചത്. വിദേശത്തു കുടുങ്ങിപ്പോയവരെ സഹായിക്കാനും മറ്റും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇപ്പോൾ തന്റെ സുഹൃത്തിന് സഹായം എത്തിച്ച് സുരേഷ് ​ഗോപിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഛായാ​ഗ്രാഹകൻ അഴകപ്പൻ. ​റസാഖ് കണ്ണൂർ എന്ന ആളുടെ ​ഗർഭിണിയായ മകളെയും കുടുംബത്തേയും നാട്ടിലേക്ക് എത്തിക്കാനാണ് താരം സഹായിച്ചത്. ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കിട്ടുന്നത് വരെ അദ്ദേഹം ബന്ധപ്പെട്ടിരുന്നെന്നുമാണ് പറയുന്നത്. സുരേഷ് ​ഗോപിയെന്ന സ്നേഹനിധിയായ മനുഷ്യനെ പ്രശംസിച്ചുകൊണ്ട് റസാഖ് പോസ്റ്റു ചെയ്ത കുറിപ്പ് പങ്കുവെച്ചാണ് അഴകപ്പൻ താരത്തെ പ്രശംസിച്ചത്. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം വ്യക്തിത്വങ്ങളെയാണ് നമുക്ക് ആവശ്യംഎന്നാണ് അഴകപ്പൻ പറഞ്ഞത്.

റസാഖ് കണ്ണൂരിന്റെ കുറിപ്പ്

സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു , എന്നും നന്മ ചെയ്യാൻ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവർക്കെല്ലാമറിയാം , മനസ്സിൽ കളങ്കമില്ലാത്തതു കൊണ്ട്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോൾ എതിർത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു. അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.

ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗൾഫിൽനിന്ന് നാട്ടിൽ വരാൻ കഴിയാതെ ഗർഭിണിയായ എന്റെ മകൾക്കും അവളുടെ രോഗിയായ ഭർത്താവിന്റെ ഉപ്പക്കും ഉമ്മക്കും നാട്ടിലേക്കു വരാൻ എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാൻ സഹായിച്ച ആ മഹാ മനസ്സിന് ഞാൻ നന്ദി എന്ന് പറയില്ല. ആ നന്ദി എന്നും ഒരു പ്രാർത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സിൽ സൂക്ഷിക്കും. എന്നും ഹൃദയത്തിൽ പ്രാർത്ഥനയിൽ ഉണ്ടായിരിക്കും.

ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവർത്തകർ നമ്മുടെ രാജ്യത്ത് വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ടാവട്ടെ. തീർച്ചയായും നമ്മുടെ കേരളത്തിനും സുരേഷ് ഗോപിയെകൊണ്ട് ഒരുപാട് നന്മകൾ ഉണ്ടാവും.തീർച്ച.

റസാഖിന്റെ പോസ്റ്റ് പങ്കുവെച്ച് അഴകപ്പൻ കുറിച്ചത്

അതെ, ഇത് സത്യമാണ്. റസാഖ് എന്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്താണ്. മാത്രമല്ല നല്ലൊരു മനുഷ്യനും. ഈ സംഭവത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ എനിക്ക് അറിയാം. സുരേഷ് ഗോപി എംപിയെ സമീപിച്ചപ്പോൾ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരിക്കൽ പോലും എന്റെ സുഹൃത്തിന്റെ പേരോ കുടുംബവിവരങ്ങളോ ചോദിച്ചില്ല. പാസ്പോർട്ട് വിവരങ്ങൾ ചോദിച്ചു. അതിന്റെ കൂടെ പ്രധാനകാര്യങ്ങളും. പിന്നീട് ആ കുടുംബം ഇവിടെ എത്തുന്നതു വരെ അദ്ദേഹം ഓരോ കാര്യങ്ങളും വ്യക്തിപരമായി തിരക്കുന്നുണ്ടായിരുന്നു. ഈദ് ദിനത്തിനു മുമ്പ് തന്നെ അവർ സ്വന്തം നാട്ടിലെത്തി. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം വ്യക്തിത്വങ്ങളെയാണ് നമുക്ക് ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com