ഒരുകാലത്ത് ബോളിവുഡിന്റെ ഇഷ്ട നായികയായിരുന്നു മഹിമാ ചൗധരി. ഷാരുഖ് ഖാന്റെ പർദേശിയിലൂടെ സിനിമയിലേക്ക് ചുവടുവെച്ച താരം വളരെ പെട്ടെന്നാണ് ആരാധകരുടെ മനം കീഴടക്കിയത്. തുടർന്നുള്ള വർഷത്തിൽ താരത്തിന്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങി. സിനിമയിൽ നിറഞ്ഞു നിൽക്കുന്നതിനിടയിൽ താരത്തിന് ഗുരുതരമായ അപകടം സംഭവിച്ചു. മുഖത്തായിരുന്നു ഏറ്റവും കൂടുതൽ പരിക്കേറ്റത്.
അജയ് ദേവ്ഗൺ, കാജോൾ എന്നിവർക്കൊപ്പം ദിൽ ക്യാ കരേ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. തുടർന്ന് തന്റെ മുഖം കണ്ണാടിയിൽ കണ്ട് ഭയന്നുപോയെന്നാണ് താരം പറഞ്ഞത്. അപകടത്തോടെ തന്റെ കരിയൽ തന്നെ ഇല്ലാതായി പോകുമോ എന്ന് ചിന്തിച്ചു എന്നും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ മഹിമ കൂട്ടിച്ചേർത്തു.
" അജയ് ദേവ്ഗൺ, കജോൾ എന്നിവരുടെ നിർമാണ സംരംഭമായ 'ദിൽ ക്യാ കരേ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് ബെംഗളൂരുവിൽ വച്ച് സ്റ്റുഡിയോയിലേക്ക് പോകുന്ന വഴി എന്റെ കാറിൽ ഒരു ട്രക്ക് വന്നിടിച്ചു. കാറിന്റെ ചില്ലുകൾ എന്റെ മുഖത്ത് തുളഞ്ഞു കയറി. മരണം മുന്നിലെത്തിയെന്ന് ഞാൻ കരുതി. ആ സമയത്ത് ആരും എന്നെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചില്ല. ഏറെ വൈകിയാണ് ആശുപത്രിയിൽ എത്തിയത്. എന്റെ മുഖം കണ്ണാടിയിൽ കണ്ടപ്പോൾ ഭയന്നു പോയി. അത്രയ്ക്ക് ഭീകരമായിരുന്നു. ശസ്ത്രക്രിയയിലൂടെ 67 ചില്ല് കഷ്ണങ്ങളാണ് നീക്കം ചെയ്തത്" മഹിമ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ