മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡിൽ ഉയർന്നത്. ഗോഡ് ഫാദറില്ലാതെ സിനിമയിൽ ഉയർന്നുവരുന്ന അഭിനേതാക്കളെ ചില താരങ്ങൾ അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമർത്തുന്നുവെന്ന അഭിപ്രായവുമായി രവീണ ഠണ്ടൻ, കങ്കണ റണാവത്ത്, വിവേക് ഒബ്റോയി എന്നിവർ രംഗത്ത് വന്നതും വലിയ ചർച്ചയായിരുന്നു.
അതിനിടെ 'കോഫി വിത്ത് കരൺ' ഷോയിൽ സുശാന്തിനെ അപമാനിച്ചുവെന്നാരോപിച്ച് ആലിയ ഭട്ടിനും കരൺ ജോഹറിനുമെതിരെ സമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. സുശാന്തിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സംവിധായകനും നിർമാവുമായ കരൺ ജോഹറും നടി ആലിയ ഭട്ടും പങ്കുവച്ച കുറിപ്പിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനെ പിന്നാലെ ഇരുവരേയും സാമൂഹിക മാധ്യമങ്ങളിൽ അൺ ഫോളോ ചെയ്യുന്നവരുടെ എണ്ണം വർധിച്ചു.
മൂന്ന് ദിവസങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷം ഫോളോവേഴ്സിനെയാണ് ആലിയക്ക് നഷ്ടമായത്. ട്വിറ്ററിൽ മൂന്ന് ലക്ഷത്തോളം പേർ ആലിയയെയും കരണിനെയും അൺ ഫോളോ ചെയ്തു. ആലിയക്ക് പിന്തുണയുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. 'ഐ സ്റ്റാൻഡ് വിത്ത് ആലിയ' എന്ന ഹാഷ്ടാഗും ട്വിറ്ററിൽ തരംഗമാണ്.
കോഫി വിത്ത് കരൺ ഷോയുടെ ഒരു പഴയ എപ്പിസോഡിൽ മൂന്ന് നടന്മാരെ വിലയിരുത്താൻ അതിഥിയായി എത്തിയ ആലിയയോട് കരൺ ആവശ്യപ്പെടുകയുണ്ടായി. സുശാന്ത്, രൺവീർ, വരുൺ ധവാൻ എന്നിവരായിരുന്നു താരങ്ങൾ. അതിന് സുശാന്ത് ആരാണെന്നായിരുന്നു ആലിയയുടെ കമന്റ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
സ്വജനപക്ഷപാതത്തിന്റെ വക്താവായാണ് കരൺ ബോളിവുഡിൽ അറിയപ്പെടുന്നത്. ഇക്കാര്യം മുമ്പൊരിക്കൽ പരസ്യമായി നടി കങ്കണ റണാവത്ത് തുറന്ന് പറഞ്ഞതും വലിയ വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ