"ഇത് കഴിഞ്ഞിട്ട് കാണാടാ" എന്നു പറഞ്ഞു പുറത്തു തട്ടിയ സച്ചി, പാവം ബിജുവിന്റെ ചങ്ക് തകർന്നിട്ടുണ്ടാകും; കുറിപ്പ്

2011 ൽ ബിജു മേനോന് രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ സുഹൃത്തുക്കൾ നൽകിയ സ്വീകരണത്തിന് ഇൻവിറ്റേഷൻ എഴുതിയത് സച്ചിയായിരുന്നു
"ഇത് കഴിഞ്ഞിട്ട് കാണാടാ" എന്നു പറഞ്ഞു പുറത്തു തട്ടിയ സച്ചി, പാവം ബിജുവിന്റെ ചങ്ക് തകർന്നിട്ടുണ്ടാകും; കുറിപ്പ്

സിനിമ പ്രേമികളുടേയും സുഹൃത്തുക്കളുടേയും ഹൃദയം തകർത്തുകൊണ്ടാണ് സച്ചി വിടപറഞ്ഞത്. നടന്മാരായ പൃഥ്വിരാജും ബിജു മേനോനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു സച്ചി. തന്റെ സിനിമകളിൽ ഇരുവർക്കും മികച്ച കഥാപാത്രങ്ങളെ നൽകാനും സച്ചി മറന്നിരുന്നില്ല. സച്ചിയും ബിജു മേനോനുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ബിജുവിന്റെ സുഹൃത്ത് സുരേഷ് കെആർ. ബിജു തന്നെയാണ് സച്ചിയെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. 2011 ൽ ബിജു മേനോന് രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ സുഹൃത്തുക്കൾ നൽകിയ സ്വീകരണത്തിന് ഇൻവിറ്റേഷൻ എഴുതിയത് സച്ചിയായിരുന്നു. അത് തൃശൂരിന്റെ തന്നെ ഹൃദയം കവർന്നു എന്നാണ് സുരേഷ് പറയുന്നത്. സച്ചിയുടെ വിയോ​ഗത്തിൽ ബിജുവിന്റെ ചങ്ക് തകർന്നിട്ടുണ്ടാവുമെന്നാണ് ബിജു കുറിക്കുന്നത്.

കുറിപ്പ് വായിക്കാം

ആ ആംബുലൻസിൽ പ്രിയപ്പെട്ട സച്ചി തൃശൂരിൽ നിന്നും യാത്രയായി... അയ്യപ്പനെയും കോശിയേയും എല്ലാ പ്രിയപ്പെട്ട കൂട്ടുകാരെയും വഴിയിലുപേക്ഷിച്ച് സിനിമയുടെ അവസാനം ശുഭം എന്നെഴുതി കാണിക്കുന്ന പോലെ... ഒരു പാട് വർഷം മുമ്പ് സച്ചിയുടെ ചങ്കായിരുന്ന ബിജു മേനോനാണ് അന്ന് ബുൾഗാൻ താടിക്കാരനായിരുന്ന സുന്ദരനായ സച്ചിയെ പരിചയപ്പെടുത്തി തരുന്നത്. പിന്നെ എത്രയെത്ര കണ്ടുമുട്ടലുകൾ .. 2011 ൽ ബിജുവിന് രണ്ടാമതും സിനിമാ സ്റ്റേറ്റ് അവാർഡു കിട്ടിയപ്പോൾ തൃശൂരിലെ കൂട്ടുകാരൊക്കെ കൂടി ഒരു സ്വീകരണം നൽകാൻ തീരുമാനിച്ചപ്പോൾ രജിതൻ ഡോക്ടറുടെ തൃശൂർ ഔഷധിയിൽ ഉണ്ടായിരുന്ന സച്ചി യോട് ഒരു ഇൻവിറ്റേഷൻ എഴുതി തരണമെന്ന് പറഞ്ഞപ്പോൾ ഒന്ന് ആലോചിക്കുന്നതു കണ്ടു.. പിന്നെ വെട്ടും തിരുത്തുമില്ലാതെ 5 മിനിറ്റുകൊണ്ട് എഴുതി തന്നതാണ് ഇത്.. ത്യശൂരിന്റ ഹൃദയം കവർന്ന ക്ഷണക്കത്തായിരുന്നു ആ എഴുത്ത്... 2011 ജൂൺ 19നാണ് അതെഴുതിത്തന്നത്.. 2011 ജൂലായ് 1നായിരുന്നു ആ സ്വീകരണം.. സ്വീകരണത്തിന് തലേ ദിവസം ഒരു രാത്രി മുഴുവൻ മൂർക്കനിക്കര ജയന്റ പുഴയോരത്തുള്ള വീട്ടിൽ.... 9 വർഷങ്ങൾ തികയുന്ന ഇന്ന് ജൂൺ 20ന് സച്ചി തൃശൂരിൽ നിന്നും യാത്ര പറയാതെ പോയി... ഔഷധിയിൽ വന്ന് പത്ത് ദിവസ ആയുർവേദ ചികിത്സക്കിടയിൽ വൈകുന്നേരമാകുമ്പോൾ വിളി വരും" എന്നെയൊന്ന് വടക്കുംനാഥൻ വരെ കൊണ്ടു വിടെ ടാ" എന്നു പറഞ്ഞ്... പിന്നെ പിന്നെ മീശ മാധവൻ സുധീഷും സുനിൽ ബാബുവും ഷാജൂൻ ചേട്ടനും രാജീവ് നായരും ജോഷിയും ഒക്കെ കൂടി കൊച്ചി സ്റ്റേഡിയത്തിന് പിന്നിലുള്ള സ്കൈ ലൈൻ ഫ്ലാറ്റിൽ ഒത്തുകൂടിയിരിക്കുന്നു. '.:: അട്ടപ്പാടിയിൽ അയ്യപ്പനും കോശിയും നടക്കുമ്പോൾ പ്രസാദിനോടും പ്രദീപിനുമൊപ്പം പോയിക്കണ്ടപ്പോഴും " ഇത് കഴിഞ്ഞിട്ട് കാണാടാ " എന്നു പറഞ്ഞു പുറത്തു തട്ടി വിട്ടതാണ്... സിനിമാക്കാരനെയല്ലാ എല്ലാവർക്കും നഷ്ടപ്പെട്ടത്.. ഹൃദയം നിറയെ സ്നേഹം നിറച്ച ഒരു കളിക്കൂട്ടുകാരനെയാണ്... പ്രിയ സച്ചി, ഇതെഴുതുമ്പോഴും ഓർമ്മകൾ കടൽത്തിരകൾ പോലെ ഇരച്ചു വരുന്നു മടങ്ങിപോകുന്നു.. മൊബൈൽ ഫോണിന്റെ സ്ക്രീൻ കണ്ണു നിറയുന്ന കാരണം മങ്ങി പോകുന്നു.. പാവം ബിജുവിന്റെ ചങ്ക് തകർന്നിട്ടുണ്ടാകും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com