ദളപതിക്ക് 46ാം ജന്മദിനം, 'മാസ്റ്റർ' റിലീസിനായി ആവേശത്തോടെ ആരാധകർ; സോഷ്യൽമീഡിയയിൽ പൊടിപൊടിച്ച് ആഘോഷം 

​#THALAPATHYBday, #HBDTHALPATHYVijay, #happythalapathyday എന്നിങ്ങനെ നിരവധി ഹാഷ്ടാ​ഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്
ദളപതിക്ക് 46ാം ജന്മദിനം, 'മാസ്റ്റർ' റിലീസിനായി ആവേശത്തോടെ ആരാധകർ; സോഷ്യൽമീഡിയയിൽ പൊടിപൊടിച്ച് ആഘോഷം 

മിഴകത്തിൻറെ സ്വന്തം 'ദളപതി' നടൻ വിജയ്ക്ക് ഇന്ന് 46ാം ജന്മദിനം. 1974 ജൂൺ 22ന് ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖർ ആരാധകരുടെ പ്രിയപ്പെട്ട ഇളയദളപതിയായും പിന്നീട് ദളപതിയായുമൊക്കെ മാറുകയായിരുന്നു. തമിഴകത്തിനകത്തും പുറത്തും ഇളയ ദളപതിയുടെ സിനിമയ്ക്ക്‌ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്ന നടന്റെ ആഹ്വാനം ചെവിക്കൊണ്ടിരിക്കുകയാണ് ആരാധകർ. അതിനാൽ സോഷ്യൽമീഡിയയിലാണ് ഇക്കുറി ജന്മദിനാഘോഷം പൊടിപൊടിക്കുന്നത്.

​#THALAPATHYBday, #HBDTHALPATHYVijay, #happythalapathyday എന്നിങ്ങനെ നിരവധി ഹാഷ്ടാ​ഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. വിജയിക്കായി വിഡിയോകളും പോസ്റ്ററുകളും നിർമ്മിച്ചാണ് ആരാ‌ധകർ സ്നേഹമറിയിക്കുന്നത്. അടുത്തതായി പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കവേയായിരുന്നു കോവിഡ് വ്യാപനമുണ്ടായത്. വിജയ് യുടെ പിറന്നാൾ റിലീസായി ചിത്രം എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിലവിലെ അവസ്ഥയിൽ അതുണ്ടാകില്ല. 

അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രങ്ങളിലെ രാഷ്ട്രീയ നിലപാടുകളും ഏറെ ചർച്ചയാകുന്നുണ്ട്. മെർസൽ, സർക്കാർ, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നതിനാൽ നടന്റെ പുതിയ ചിത്രത്തിനായി ഉറ്റുനോക്കുന്നവരിൽ രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. മാസ്റ്ററിൻ്റെ ഷൂട്ടിങിനിടെ വിജയ് ആദായ നികുതി വകുപ്പിൻ്റെ ചോദ്യം ചെയ്യലിന് വിധേയനായത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.വിജയ്‌ക്കെതിരെയുള്ള നടപടിയ്ക്കു പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണമടക്കം ഉയർന്നു. 

പിതാവ് എസ് എ ചന്ദ്രശേഖർ നിർമ്മിച്ച വെട്രി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച വിജയ് നാളൈയ തീർപ്പൂ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. 1996ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന ചിത്രമാണ് വിജയിയെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com