ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി പോപ്പ് താരം ജസ്റ്റിൻ ബീബർ. അജ്ഞാത ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ആരോപണമുയർന്നത്. 2014 മാർച്ച് 9ന് ടെക്സസിൽ വച്ച് ജസ്റ്റിൻ ബീബർ സമ്മതം കൂടാതെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ഇതിനെതിരെ തെളിവുകൾ സഹിതമാണ് ബീബർ രംഗത്തെത്തിയിരിക്കുന്നത്.
ടെക്സസിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് ഗായകനെ ആദ്യമായി കണ്ടുമുട്ടിയതെന്നും ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും താരത്തിൻറെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമാണ് യുവതി ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. അവിടെ തൻറെ സമ്മതം കൂടാതെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ജൂൺ 20നായിരുന്നു ഈ ട്വീറ്റ്. എന്നാൽ വിഷയത്തിൽ പരസ്യ പ്രതികരണവുമായി ജസ്റ്റിൻ ബീബർ രംഗത്തെത്തിയതോടെ ഈ ട്വീറ്റ് നീക്കം ചെയ്യപ്പെട്ടു.
കരിയറിൽ ഇതുപോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ബീബർ പ്രതികരിച്ചിട്ടില്ല. എന്നാലിപ്പോൾ തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും ഇ-മെയിലുകളുമടക്കം താരം പുറത്തുവിട്ടിരിക്കുകയാണ്. 'കിംവദന്തികൾ കിംവദന്തികൾ മാത്രമാണ്.. എന്നാൽ ലൈംഗിക ആരോപണം ഞാൻ നിസ്സാരമായി എടുക്കില്ല.. ,എന്നായിരുന്നു ഈ വിഷയത്തിൽ ബീബർ പ്രതികരിച്ചത്. ആരോപണങ്ങൾക്കെതിരെ നിയമപരമായി നീങ്ങുമെന്നും അതിനായി തെളിവുകൾ ശേഖരിക്കുകയാണെന്നും ബീബർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ