തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സൂര്യ. പൊലീസ് കസ്റ്റഡിയിൽ ക്രൂര അതിക്രമത്തിന് ഇരയായി ഇവർ മരിച്ചില്ലായിരുന്നെങ്കിൽ ഇത് നമ്മൾ ശ്രദ്ധിക്കുമായിരുന്നോ എന്നാണ് താരം ചോദിക്കുന്നത്. കൂടാത പൗരാവകാശത്തിന് അധികാര കേന്ദ്രങ്ങൾ കാട്ടുന്ന അലംഭാവത്തിനുള്ള തെളിവാണ് ഇതെന്നും സൂര്യ വ്യക്തമാക്കി. ട്വിറ്ററില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് സൂര്യയുടെ പ്രതികരണം.
"സാത്താങ്കുളം പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം പൊലീസ് സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എവിടെയോ നടന്ന ഒരു സംഭവമെന്ന നിലയില്‍ അവഗണിക്കാനാവുന്ന ഒന്നല്ല ഇത്. പൊലീസിന്‍റെ ക്രൂര അതിക്രമത്തിനു വിധേയരായ ശേഷവും ജയരാജിനെയും ഫെനിക്സിനെയും പരിശോധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ വിലയിരുത്തിയത് അവരുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നാണ്. അവരുടെ യഥാര്‍ഥ സ്ഥിതി എന്തെന്നു പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് കസ്റ്റഡി അനുവദിച്ചു കൊടുത്തതും. ജയില്‍ വിചാരണയും വേണ്ടവിധത്തിലല്ല നടന്നത്. പൗരാവകാശത്തിന്‍റെ കാര്യത്തില്‍ നമ്മുടെ അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന അലംഭാവം എത്രത്തോളമാണെന്നതിനു തെളിവാണ് ഈ ജാഗ്രതക്കുറവ്. രണ്ട് മനുഷ്യരുടെ മരണം സംഭവിച്ചിരുന്നില്ലെങ്കില്‍ ഈ പൊലീസ് ക്രൂരത ശ്രദ്ധിക്കപ്പെടാതെ പോയേനെ. പൊലീസിനെ എതിര്‍ത്താല്‍ എന്തു സംഭവിക്കും എന്നതിന്‍റെ തെളിവായി, ജയില്‍ വിട്ട് വരുമായിരുന്ന ജയരാജനും ഫെനിക്സും അവശേഷിച്ചേനെ. തങ്ങളുടെ മരണത്തിലൂടെ ഈ അച്ഛനും മകനും സമൂഹമനസാക്ഷിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സംഭവത്തില്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ വീഴ്‍ച വരുത്തിയ ഓരോരുത്തരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, അവര്‍ ശിക്ഷിക്കപ്പെടുകയും വേണം- സൂര്യ കുറിച്ചു.
ലോക്ക്ഡൗൺ ലംഘിച്ച് കട തുറന്നുവെച്ചു എന്നാരോപിച്ചാണ് ജയരാജനും ഫെനിക്സും കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി അതി ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തമിഴ്നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്. കൊല്ലപ്പെട്ട ജയരാജന്‍, മകന്‍ ഫെനിക്സ് എന്നിവര്‍ക്കു നീതി വേണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ഹാഷ് ടാഗ് ക്യാംപെയ്‍നുകള്‍ നടക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ