'അവൾ ഒപ്പമുണ്ടായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു, സുശാന്തിന്റെ മരണത്തിൽ ആശങ്കപ്പെട്ടത് അങ്കിതയെ ഓർത്ത്'; സന്ദീപ് സിംഗ്
നടൻ സുശാന്ത് സിംഗ് രജ്പുത്തിൻെറ ആത്മഹത്യ ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് പുറത്തുകടക്കാൻ താരത്തിന്റെ പ്രിയപ്പെട്ടവർക്കും ആരാധകർക്കും ഇനിയും സാധിച്ചിട്ടില്ല. ജൂൺ 14ന് ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തുന്നത്. ഇതേതുടർന്ന് ചർച്ചയായ ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിനെയാകെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഈ സംഭവം.
അതേസമയം നടന്റെ മരണത്തിൽ ഏറെ ദുഃഖത്തിലായ നടിയും മുൻകാമുകിയുമായ അങ്കിത ലൊഖാൻഡെയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സന്ദീപ് സിംഗ്. ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന കാലത്ത് പ്രണയത്തിലായ സുശാന്തും അങ്കിതയും ആറ് വർഷം നീണ്ട ബന്ധത്തിനൊടുവിൽ വേർപിരിയുകയായിരുന്നു.
''സുശാന്ത് ആത്മഹത്യ ചെയ്തെന്ന വാർത്ത കേട്ടാണ് ഞാൻ ഫ്ലാറ്റിലെത്തിയത്. അവന്റെ ശരീരം എടുക്കാനും പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനും ഞാൻ പോലീസിനൊപ്പം ഉണ്ടായിരുന്നു. അവന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് അങ്കിതയെക്കുറിച്ചുള്ള ആശങ്കയാണ്. കാരണം അവൾക്കിതൊരിക്കലും സഹിക്കാനാകില്ലെന്ന് എനിക്കറിയാം. അങ്കിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല. എല്ലാം കഴിഞ്ഞ് ഞാൻ അങ്കിതയുടെ വീട്ടിലേക്ക് ചെന്നു. എന്നെ കണ്ടതും അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഇതിന് മുൻപൊരിക്കലും അവൾ അത്രത്തോളം വിഷമിച്ച് ഞാൻ കണ്ടിട്ടില്ല'', സന്ദീപ് പറഞ്ഞു.
''അങ്കിത സുശാന്തിന് കാമുകി മാത്രമായിരുന്നില്ല, അമ്മ ചെറുപ്പത്തിൽ നഷ്ടപ്പെട്ടു ആ കരുതൽ എന്താണെന്ന് സുശാന്ത് അറിയുന്നത് അങ്കിതയിലൂടെയാണ്. ഏതോ ഒരു ഘട്ടത്തിൽ അവർ വേർപിരിഞ്ഞു. അവൾ അവനൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നു'', സന്ദീപ് കൂട്ടിച്ചേർത്തു.സുശാന്തും റിയ ചക്രബർത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും അതെക്കുറിച്ചൊന്നും സുശാന്ത് പറഞ്ഞിട്ടില്ല അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ