ലോക്ക്ഡൗണിന് പിന്നാലെ വന്ന വൈദ്യുതി ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്നിരിക്കുകയാണ് ബോളിവുഡ് നടി തപ്സി പന്നു. 3,850 രൂപയായിരുന്ന ബിൽ തുക ഒറ്റ മാസത്തെ വ്യത്യാസത്തിൽ 36,000 രൂപയായാണ് ഉയർന്നിരിക്കുന്നത്. അഡാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ തപ്സി ബിൽ സഹിതം പങ്കുവച്ച് ട്വിറ്റ് ചെയ്യുകയായിരുന്നു.
മേയിൽ 3,850 രൂപയായിരുന്ന നടിയുടെ ബിൽ തുക. ജൂണിൽ ഇത് 36,000 രൂപയായി ആണ് ഉയർന്നിരിക്കുന്നത്. തപ്സിയുടെ ട്വീറ്റിന് മറുപടിയായി സമാന രീതിയിൽ വൈദ്യുതി ബിൽ ലഭിച്ച പലരും പ്രതികരിച്ചിട്ടുണ്ട്.
അടഞ്ഞുകിടന്ന വീട്ടിൽ വന്ന വൈദ്യുതി ബില്ലിലെ ക്രമക്കേടും നടി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആരും താമസിക്കാത്ത മാസത്തിൽ ഒരിക്കൽ വൃത്തിയാക്കുന്നതിന് മാത്രം തുറക്കുന്ന വീട്ടിൽ 8640 രൂപയാണ് ബിൽ തുക. തങ്ങളാരും അറിയാതെ അവിടെ ആരെങ്കിലും താമസിക്കാൻ തുടങ്ങിയിട്ടുണ്ടോ എന്നാണ് പരിഹാസരൂപേണ തപ്സി ചോദിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ലോക്ഡൗണിനിടെ വൻ തുക വൈദ്യുതി ബിൽ ലഭിക്കുന്നതിൽ പലരും പ്രതിഷേധം അറിയിക്കുന്നതിനിടെയാണ് തപ്സിയും പ്രതികരിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ