പ്രശസ്ത ഗായിക എസ് ജാനകി മരിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേർ പ്രിയ ഗായികയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് അമ്മ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജാനകിയമ്മയുടെ മകന് രംഗത്തുവരേണ്ട അവസ്ഥവന്നു. ഇപ്പോൾ ജാനകിയമ്മയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം. ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു പ്രതികരണം.
ജാനകിയമ്മയോട് താൻ സംസാരിച്ചെന്നും അവർ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്നാണ് എസ്പിബി പറഞ്ഞത്. ഇത്തരത്തിൽ വ്യാജവാർത്തകൾ എന്തിനാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സോഷ്യൽ മീഡിയയെ മികച്ച രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ചുകൊണ്ട് ഇന്നു രാവിലെ മുതൽ ഇരുപതിലേറെ ഫോൺ കോളുകളാണ് എനിക്കു ലഭിച്ചത്. ജാനകിയമ്മ മരിച്ചു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാൻ അമ്മയെ വിളിച്ചു സംസാരിച്ചു. അവർ ആരോഗ്യത്തോടെയിരിക്കുന്നു. കലാകാരന്മാരെ ഹൃദയം തുറന്ന് സ്നേഹിക്കുന്നവർക്ക് ഇത് പോലുള്ള വാർത്തകൾ ഹൃദയം തകർക്കും. എന്തുകൊണ്ടാണ് ചില ആളുകൾ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത്? ദയവായി സമൂഹമാധ്യമങ്ങൾ നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കൂ. ജെന്റിൽമെൻ നിങ്ങൾ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ജെന്റിൽമെൻ എന്നാണ് ഞാൻ നിങ്ങളെ വിളിച്ചത്. എന്തിനാണ് ഇത് ചെയ്യുന്നത്.- രോഷത്തോടെ എസിപിബി ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ