തനിക്കെതിരെയുള്ള വ്യാജ വാർത്തകൾ പടച്ചുണ്ടാക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ബാല. അത് അവസാനത്തെ താക്കീതാണ് ഇതെന്നും ഇവിടംകൊണ്ട് നിർത്തണം എന്നുമാണ് ബാല പറയുന്നത്. ചെന്നൈയിൽ തന്റെ അച്ഛൻ സുഖമില്ലാതെ ഇരിക്കുകയാണെന്നും അതിനിടയിലാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് വല്ലാതെ ബാധിക്കുന്നുണ്ടെന്നുമാണ് ബാല പറയുന്നത്. ബാല വിവാഹജീവിതത്തിലേക്ക് തിരിച്ചുപോകുന്നു എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വാർത്ത വന്നിരുന്നു. അതിന് ശേഷം ഇതിനേക്കുറിച്ച് അറിയാനായി തന്നെ സ്നേഹിക്കുന്നവരും മറ്റും ഫോൺ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അതിനാൽ തനിക്ക് ഉറങ്ങാൻ പറ്റിയില്ലെന്നാണ് താരം പറയുന്നത്. അതിനിടയിൽ അച്ഛന് സുഖമില്ല എന്ന് പറയാൻ അമ്മ വിളിച്ചപ്പോൾ തനിക്ക് ഫോണെടുക്കാനായില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇതിന്റെ വിഷമത്തിലാണ് താരത്തിന്റെ പ്രതികരണം.
‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ. ചെന്നൈ പൂര്‍ണ ലോക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്‍മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.
ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്‍റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി. ആ സമയത്ത് എന്‍റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ ആ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയതുകൊണ്ട് കോൾ എടുക്കാനായില്ല. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒരു അന്നര ദിവസത്തിന്‍റെ വേദനയും ടെന്‍ഷനുമായിരിക്കും. - ബാല പറഞ്ഞു.
ബാലയുടെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെയും രൂക്ഷ വിമർശനം നടത്തുന്നുണ്ട്. പേര് എടുത്തു പറയാതെയായിരുന്നു പ്രതികരണം. പത്ത് വർഷം മുൻപ് ഒരു റിയാലിറ്റിഷോയിൽ വന്ന് കരഞ്ഞുകാണിച്ചപ്പോൾ പാവമാണെന്നു തോന്നിയെന്നും. അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് യഥാർത്ഥ മുഖം ആളുകൾക്ക് മനസിലായതെന്നുമാണ് ബാല പറഞ്ഞത്. അതിനിടയിൽ താനാണ് അനുഭവിച്ചതെന്നും താരം പറഞ്ഞു. ഇപ്പോൾ അവരുടെ ഇമേജ് മോശമായിരിക്കുകയാണെന്നും എന്നെ ഉപയോഗിച്ച് പബ്ലിസിറ്റി തിരിച്ചുപിടിച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്. കൂടാതെ സൂപ്പർഹിറ്റ് ഗാനം കണ്ണാരെ കണ്ണേ എന്റെ ജീവിതത്തിൽ നിന്ന് എടുത്തതാണെന്നും ബാല പറയുന്നു. ആ ഗാനത്തെക്കുറിച്ചു പറയാൻ മാത്രം അജിത്ത് വിളിച്ച് അരമണിക്കൂർ തന്നോട് സംസാരിച്ചെന്നും പറഞ്ഞു. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഇത്തരം വാർത്ത എഴുതിവിടുന്നവർക്ക് കാശാണ് ആവശ്യമെങ്കിൽ അന്തസ്സായി തന്നോട് വന്ന് ചോദിക്കണമെന്നും അത് തരാമെന്നും ബാല വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ