മുംബൈ; മകന് കാറിടിച്ച് പരുക്കേറ്റ സംഭവത്തിൽ യഷ് രാജ് ചോപ്രയുടെ കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഗോവിന്ദ. യഷ് രാജ് ഫിലിംസിന്‍റെ കാറാണ് മകനെ ഇടിച്ചത്. എന്നിട്ടും അവന്റെ വിവരം പോലും യഷ് രാജ് ഫിലിംസ് അന്വേഷിച്ചില്ലെന്നാണ് പരാതി. ബുധനാഴ്ചയാണ് അമിതാഭ് ബച്ചന്‍റെ വീടിന് സമീപം വച്ച് ഗോവിന്ദയുടെ മകന്‍ യഷ് വര്‍ദ്ധന്‍ അഹൂജയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.
യഷ് ചോപ്രയുടെ ഭാര്യ പമേല ചോപ്രയുടെ വാഹനമാണ് അപകടത്തിന് കാരണമായത്. തുടർന്ന് കാറിന്‍റെ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിൽവെച്ച് ക്ഷമാപണം നടത്തിയിരുന്നു. കാര്യങ്ങൾ അന്വേഷിക്കാൻ കമ്പനിയുടെ മാനേജർ റിഷഭ് ചോപ്രയും എത്തിയിരുന്നു. എന്നാൽ ഏറെക്കാലത്തെ ബന്ധമുള്ള യഷ് രാജ് കുടുംബം മകനേക്കുറിച്ച് തിരക്കിയില്ലെന്നാണ് ഗോവിന്ദയുടെ പരാതി. അവരുടെ പ്രവര്‍ത്തിയില്‍ ഞെട്ടലുണ്ടെന്നും താരം പറഞ്ഞു.
അപകടത്തില്‍ യഷിന് ഗുരുതര പരിക്കില്ലെന്ന് ഗോവിന്ദ് പറയുന്നു. എന്നാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഡ്രൈവര്‍ ക്ഷമാപണം നടത്തുകയും യഷ് രാജ് ഫിലിംസുമായി ഏറെക്കാലത്തെ ബന്ധമുള്ളതിനാലുമാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും ഗോവിന്ദ പറയുന്നു. യഷ് വര്‍ദ്ധന്‍ അഹൂജയ്ക്ക് സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ