സിനിമ രംഗത്ത് നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ള പുരുക്കം നടിമാരിൽ ഒരാളാണ് വരലക്ഷ്മി ശരത്കുമാർ. പ്രമുഖ നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും നിർമാതാക്കളടക്കമുള്ള സിനിമാക്കാർ തെറ്റായ ഉദ്ദേശ്യത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ നേരിട്ട അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു വരലക്ഷ്മി.
“സ്ത്രീകൾ വേട്ടക്കാരെ തുറന്നുകാട്ടണം” എന്ന് പറഞ്ഞ വരലക്ഷ്മി അങ്ങനെ ചെയ്താൽ അവസരങ്ങൾ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് സ്വന്തം ജീവിതമാണ് മറുപടിയായി കാണിക്കുന്നത്. “അത്തരം സിനിമകൾ ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചത് അപ്പോഴാണ്. വേണ്ട എന്ന് പറയാൻ ഞാൻ പഠിച്ചു. അതിന് സമയമെടുത്തു. അത് ബുദ്ധിമുട്ടുമായിരുന്നു. കാസ്റ്റിംഗ് കൗച്ചിനോട് നോ പറഞ്ഞതിനാൽ പലരും എന്നെ വിലക്കി. പക്ഷേ, ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കുന്നു. 25 സിനിമകൾ പൂർത്തിയാക്കി. 25 നിർമ്മാതാക്കൾ, നല്ല സംവിധായകർ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു. എന്റെ ജോലി തുടരുകയാണ്. എന്റെ 29-ാമത്തെ സിനിമയിൽ ഞാൻ ഒപ്പിട്ടു. അതിനാൽ ഞാൻ സന്തോഷവതിയാണ്”, വരലക്ഷ്മി പറഞ്ഞു.
"നിങ്ങളെ വിട്ടുവീഴ്ച ചെയ്യാൻ സമീപിക്കുകയാണെങ്കിൽ, വേണ്ട എന്ന് പറയുക. വേണോ വേണ്ടയോ എന്ന് സ്ത്രീകൾ തീരുമാനിക്കണം. അതൊരു തിരഞ്ഞെടുപ്പാണ്. കാരണം ആ തീരുമാനത്തിന് വളരെയധികം ധൈര്യം ആവശ്യമാണ്. മാനസികമായി, ഒരു വ്യക്തിക്ക് ആ വഴിയിലൂടെ പോകാൻ വളരെ കരുത്ത് വേണം. സമാനമായ ഒരു സാഹചര്യമാണ് ഞാൻ നേരിട്ടത്, പക്ഷേ ഞാൻ അത് തുറന്നുകാട്ടി. ഈ പ്രശ്‌നങ്ങളെല്ലാം ഞാൻ നേരിട്ടു, നോ പറയാൻ പഠിച്ചു. ഒരു താരപുത്രി ആയിരുന്നിട്ടും ഞാനിത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്", വരലക്ഷ്മി കൂട്ടിച്ചേർത്തു. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ആളുകൾ പറയുന്ന സംഭാഷണങ്ങളുടെ ഫോൺ റെക്കോർഡുകൾ തന്റെ പക്കലുണ്ടെന്നും വരലക്ഷ്മി തുറന്നടിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ