ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കി; നാളെ മുതല്‍ താരം ഷൂട്ടിങ്ങ്‌ ലൊക്കേഷനില്‍, മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം

നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നടന്‍ ഷെയിന്‍ നിഗമിന് സിനിമാ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി
ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കി; നാളെ മുതല്‍ താരം ഷൂട്ടിങ്ങ്‌ ലൊക്കേഷനില്‍, മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം

കൊച്ചി: നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നടന്‍ ഷെയിന്‍ നിഗമിന് സിനിമാ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി.  നാളെ മുതല്‍ നിര്‍മ്മാതാക്കളുമായുളള തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിക്കിടക്കുന്ന വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിന് ഷെയ്ന്‍ നിഗം എത്തും. മാര്‍ച്ച് 31 ന് ശേഷം കുര്‍ബാനി സിനിമയില്‍ അഭിനയിക്കാനും ധാരണയായി. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും നിര്‍മ്മാതാക്കളും താരസംഘടനയായ അമ്മയും തമ്മിലുളള ചര്‍ച്ചയില്‍ തീരുമാനമായി.

ഇന്നലെ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച് ഏകദേശ ധാരണയില്‍ എത്തിയിരുന്നു. ഷെയ്ന്‍ നിഗത്തെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഒത്തുതീര്‍പ്പില്‍ എത്തിയത്. നഷ്ടപരിഹാരം നല്‍കാമെന്ന ഷെയ്ന്‍ നിഗത്തിന്റെ സന്നദ്ധത താരസംഘടനയായ അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്‌ന്റെ വിലക്ക് നീക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കിയതായുളള പ്രഖ്യാപനം ഇന്ന് നിര്‍മ്മാതാക്കള്‍ നടത്തിയത്.

ഷെയ്ന്‍ നിഗത്തിനോട് ഒരു കോടി രൂപ നഷ്ടപരിഹാരമായി നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെ വീണ്ടും നീണ്ട പ്രശ്‌നപരിഹാരത്തിനാണ് ഇന്നലെ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഏകദേശം ധാരണയായത്. അഭിനയിച്ച രണ്ട് സിനിമകളായ വെയില്‍, ഖുര്‍ബാനി എന്നിവയുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അമ്മയെ അറിയിക്കുകയായിരുന്നു. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് വിലക്ക് നീക്കിക്കൊണ്ടുളള നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം.

അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചത്. ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ പ്രശ്‌നം നല്ല രീതിയില്‍ അവസാനിക്കുമെന്നാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമുളള മോഹന്‍ലാലിന്റെ വാക്കുകള്‍. വിഷയത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞത്. നിര്‍മ്മാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചര്‍ച്ച നടത്തുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കിയത്. താരസംഘടനയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗവും വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയുമായി വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു.

അമ്മ യോഗത്തിനിടെ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായി ഫോണില്‍ സംസാരിച്ചാണ് ഇന്നലെ പ്രശ്‌നപരിഹാരം കണ്ടത്. അമ്മ എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു നിര്‍മ്മാതാക്കളുമായി ഫോണിലൂടെയുള്ള ചര്‍ച്ച. ഷെയ്ന്‍ നിഗം 32 ലക്ഷം നഷ്ടപരിഹാരമായി നല്‍കുമെന്ന് അമ്മ നേതൃത്വം നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്‌ന്റെ വിലക്ക് നീക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഈ ധാരണയോട് ഷെയ്ന്‍ നിഗവും യോജിച്ചതോടെയാണ് നാല് മാസത്തോളം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com