'നമുക്ക് പ്രാര്‍ത്ഥിക്കാം, എത്രയും വേഗം മലയാള സിനിമയുടെ സര്‍വ നാശത്തിനു വേണ്ടി'; സംവിധായകന്റെ കുറിപ്പ്

'മികച്ച കൊച്ചുസിനിമകള്‍ക്ക് തീയെറ്റര്‍ സപ്പോര്‍ട്ട് പോലും കിട്ടുന്നില്ല. എല്ലാ തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളും പ്രതിസന്ധി സൃഷ്ടിക്കും'
'നമുക്ക് പ്രാര്‍ത്ഥിക്കാം, എത്രയും വേഗം മലയാള സിനിമയുടെ സര്‍വ നാശത്തിനു വേണ്ടി'; സംവിധായകന്റെ കുറിപ്പ്

ലയാള സിനിമ സര്‍വനാശത്തിന്റെ വക്കിലാണെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍. വലിയ താരങ്ങള്‍ ഒഴിച്ചുള്ള മലയാള സിനിമകള്‍ക്ക് തിയറ്റററുകള്‍ കുറഞ്ഞു. മികച്ച കൊച്ചുസിനിമകള്‍ക്ക് തീയെറ്റര്‍ സപ്പോര്‍ട്ട് പോലും കിട്ടുന്നില്ല. എല്ലാ തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളും പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ അന്യഭാഷ ചിത്രങ്ങള്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും അതേപോലെ മലയാള സിനിമയ്ക്ക് അംഗീകാരം ലഭിക്കുന്നില്ല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ് ചിത്രങ്ങള്‍ അരങ്ങുവാഴുമ്പോള്‍ മലയാള സിനിമ സര്‍വനാശത്തിലാണ് എന്നും വിജിത്ത് പറയുന്നു. 

വിജിത്ത് നമ്പ്യാരുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഒരുകാലത്തു കേരളത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു.  അന്ന് നമുക്കത് ഒരു ആഘോഷമായിരുന്നു. ഇതില്‍ എല്ലാ സിനിമയും മിക്കവാറും കാണുകയും ചെയ്യും.  ഇന്ന് മിക്ക ആഴ്ചകളിലും റിലീസ് ആകുന്നത് പത്തു മുതല്‍ പതിനഞ്ചോളം സിനിമകള്‍. അതില്‍ മലയാളം കൂടാതെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ് പിന്നെ ഇതിന്റെയൊക്കെ റീമേക്കും ഉണ്ടാകും. 

ഇത് കാരണം വലിയ താരങ്ങള്‍ ഒഴിച്ചുള്ള മലയാള സിനിമകള്‍ക്ക് തിയറ്ററും കുറഞ്ഞു. ഒരു തിയറ്ററിയില്‍ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോള്‍ നാല് വെവ്വേറെ സിനിമയായി മാറി. ഇതില്‍ ജനങ്ങള്‍ ഏതു സിനിമ കാണണം? എല്ലാ സിനിമയും ഗംഭീര റിവ്യൂ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയും ഫാന്‍സുകാരും. ഇതും കേട്ട് തിയറ്ററില്‍ പോയാലോ മിക്ക സിനിമയും ഒരു വന്‍ ദുരന്തമായിരിക്കും. എന്നാല്‍ തരക്കേടില്ലാത്ത കൊച്ചു സിനിമകള്‍ക്കു തിയറ്റര്‍ സപ്പോര്‍ട്ട് കിട്ടുകയും ഇല്ല, പിന്നെ കാണാന്‍ വരുന്ന ആളുകളെ തീയേറ്ററുകാര്‍ പിന്തിരിപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളും...

ഇത് കേരളത്തിന്റെ കാര്യം. എത്ര മലയാള സിനിമകള്‍ക്ക് കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളികും റിലീസ് ചെയ്യാന്‍ പറ്റുന്നു? വളരെ ചുരുക്കം...എല്ലായിടത്തും തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, തെലുഗ് സിനിമകള്‍ മാത്രം റിലീസ് ചെയ്താല്‍ മതി ...മലയാളം വേണ്ട...എന്തിനു പറയുന്നു, മലയാള സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിലും തിയറ്ററുകാരുടെ ഈ  താല്പര്യമില്ലായ്മ കാണാം പറ്റും. ഈ അന്യഭാഷ സിനിമകള്‍ക്കും, അവിടുത്തെ താരങ്ങള്‍ക്കും ഇവിടെ കേരളത്തില്‍ കിട്ടുന്ന അംഗീകാരം പോലെ നമ്മുടെ കൊച്ചു മലയാള സിനിമയ്ക്കു കൂടി അവരുടെ നാട്ടില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. 

ഫാമിലികള്‍ക്ക് ഇപ്പോഴും പ്രിയം ടിവിയില്‍ വരുന്ന സീരിയലുകളും, കോമഡി പ്രോഗ്രാമും, റിയാലിറ്റി ഷോകളും, കുക്കറി ഷോകളും, വളച്ചൊടിച്ച വാര്‍ത്തകളും തന്നെ. അതു കഴിഞ്ഞേ സിനിമയുള്ളൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് താല്പര്യം. മുപ്പതു ദിവസം വെയിറ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളു. ഈ ഒടുക്കത്തെ കാശും മുടക്കി തിയറ്ററില്‍ പോകേണ്ട വല്ല ആവശ്യമുണ്ടോ? 

നമുക്ക് പ്രാര്‍ത്ഥിക്കാം, എത്രയും വേഗം മലയാള സിനിമയുടെ ഈ സര്‍വ നാശത്തിനു വേണ്ടി...തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ് അരങ്ങു വാഴട്ടെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റിലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാന്‍ പറ്റാതെ പെട്ടിയില്‍ കിടക്കുന്ന മലയാള ചിത്രങ്ങളെ പറ്റി ഒന്ന് ആലോചിച്ചാല്‍ തന്നെ ഈ നാശത്തിലോട്ടു പോകുന്ന ആഴം മനസ്സിലാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com