കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി ഗായിക കനിക കപൂര്‍. കഴിഞ്ഞ നാലു ദിവസത്തിലാണ് തനിക്ക് പനി വന്നത് എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ കനിക പറയുന്നത്. പത്ത് ദിവസം മുന്‍പ് ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയെന്നും അപ്പോഴൊന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നുമാണ് അവര്‍ കുറിക്കുന്നത്. എന്നാല്‍ കനിക തന്റെ ട്രാവല്‍ ഹിസ്റ്ററി അധികൃതരോട് മറച്ചുവെച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
'കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഞാന്‍ പരിശോധന നടത്തിയപ്പോള്‍ കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ഞാനും കുടുംബവും പൂര്‍ണമായും ക്വറന്റീനിലാണ്. മെഡിക്കല്‍ ടീമിന്റെ വാക്കുകള്‍ ഫോളോ ചെയ്യുകയാണ്. ഞാനുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 10 ദിവസം മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ സാധാരണ പോലെ ഞാന്‍ പരിശോധനയ്ക്ക് വിധേയയായിരുന്നു. നാല് ദിവസം മാത്രമായിട്ടുള്ളൂ ലക്ഷണങ്ങള്‍ കാണിച്ചുതരാന്‍ തുടങ്ങിയിട്ട്.
ഈ അവസ്ഥയില്‍ എല്ലാവരും സെല്‍ഫ് ഐസലേഷന്‍ പാലിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ലക്ഷണങ്ങള്‍ എന്തെങ്കിലും കാണുന്നുണ്ടെങ്കില്‍ പരിശോധിക്കണം. ഞാന്‍ ഇപ്പോള്‍ ഓകെയാണ്. സാധാരണ പനിയും വിറയലും മാത്രം. ഈ സമയത്ത് നമ്മള്‍ വിവേക ബുദ്ധിയോടെ പെരുമാറണം. നമുക്ക് ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കണം. വിദഗ്ധരുടെ അഭിപ്രായവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശവും അനുസരിച്ചാല്‍ ഭയപ്പെടാതെ ഇതിനെ മറികടക്കാനാവും' കനിക കുറിച്ചു.
നിരവധി സെലിബ്രിറ്റികള്‍ പോസ്റ്റിന് താഴെ കനികയുടെ ആരോഗ്യസ്ഥിതി തിരക്കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം താരത്തിനെതിരേ രൂക്ഷ വിമര്‍ശനം നേരിടുന്നുണ്ട്. വിമാനത്താവളത്തിന്റെ ബാത്തറൂമില്‍ ഒളിച്ചിരുന്ന് അധികൃതര്‍ അറിയാതെ കടന്നുകളഞ്ഞുവെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിലെ സത്യം എന്താണെന്നുമാണ് അരാധകരുടെ ചോദ്യം. വിദേശ യാത്ര കഴിഞ്ഞെത്തിയ നിങ്ങള്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ക്വാറന്റീന്‍ ചെയ്‌തോ എന്നും ചോദിക്കുന്നവരുണ്ട്. ഇതൊന്നും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അറസ്റ്റു ചെയ്യപ്പെടണമെന്നും അവര്‍ പറയുന്നു.
ലണ്ടനിലെ നീണ്ട നാള്‍ താമസിച്ചതിന് ശേഷമാണ് ദിവസങ്ങൾക്ക് മുൻപ് 41കാരിയായ കനിക ലഖ്‌നൗവിലേക്ക് തിരികെ എത്തിയത്. എന്നാല്‍ തന്റെ യാത്രയെക്കുറിച്ച് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ലഖ്‌നൗവില്‍ തിരിച്ചെത്തിയതിന് പിന്നാലെ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര പാര്‍ട്ടിയും ഒരുക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിരവധി പേരുമായി ബന്ധപ്പെട്ടതിനാൽ ആശങ്കയിലാണ് അധികൃതർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ