'ലാലേട്ടന്റെ ആ 'മന്ത്രവാക്യം' മോദിയോടും പിണറായി വിജയനോടുമുള്ള ഐക്യദാര്‍ഢ്യമാണ്'

'ലാലേട്ടന്റെ ആ 'മന്ത്രവാക്യം' മോദിയോടും പിണറായി വിജയനോടുമുള്ള ഐക്യദാര്‍ഢ്യമാണ്'
'ലാലേട്ടന്റെ ആ 'മന്ത്രവാക്യം' മോദിയോടും പിണറായി വിജയനോടുമുള്ള ഐക്യദാര്‍ഢ്യമാണ്'

കൊച്ചി: ജനത കര്‍ഫ്യൂവിനിടെ കൈയടിക്കുന്നത് വൈറസ് നശിക്കാനാണെന്ന നടന്‍ മോഹന്‍ലാലിന്റെ വാദം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ലാലേട്ടൻ പറഞ്ഞതിനെ അനുകൂലിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. 

പള്ളി മണികളും വാങ്ക് വിളികളും മന്ത്രോച്ചാരണങ്ങളുമടക്കവുമുള്ള ശബ്ദങ്ങളുടെ കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നതാണ്. ശബ്ദവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അതിന്റെ ശാസ്ത്രീയ സാധ്യതകളും കൊറോണയ്ക്ക് എതിരെ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കാം. അത്തരത്തിലൊരു ആശയമാണ് ലാലേട്ടനും പങ്കുവെച്ചതെന്ന് ശ്രീകുമാർ മേനോൻ പറയുന്നു. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ശ്രീകുമാർ മേനോൻ മോഹൻ ലാലിനെ അനുകൂലിച്ചത്. 

ഫെയസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ലാലേട്ടന്‍ പറഞ്ഞത് കേട്ടു

നിലവില്‍ അഭിമുഖീകരിക്കുന്ന ഈ ലോകമഹായുദ്ധത്തില്‍ ജീവന്‍ ബാക്കിയാകാൻ പലതരം ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയോടെ നടക്കുന്നുണ്ട്. അലോപ്പതി അതിലൊരു പ്രബലമായ ശക്തിയാണ്. രോഗബാധിതരുമായി നേരിട്ട് ഇടപെട്ടും ജീവന്‍ രക്ഷിച്ചും ആ ശാസ്ത്ര ശാഖയിലെ ഓരോരുത്തരും ലോകത്തോട് ഏറ്റവും പ്രിയത്തോടെ പെരുമാറുന്നു. ജീവന്‍ വെച്ചാണ് അവർ ഈ സേവനം ലോകത്തിനായി ചെയ്യുന്നത്. അവരോട് നന്ദി പറയേണ്ടത് എങ്ങെനെയെന്ന് നമുക്കറിയില്ല. പ്രതീകാത്മകമായി, നന്ദിപൂര്‍വ്വമുള്ള ശബ്ദം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും നിര്‍ദ്ദേശിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ഐക്യപ്പെടുന്നു. ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഇപ്പോള്‍ അത് നമ്മുടെ തീരുമാനമാണ്!

പള്ളിമണികളും വാങ്ക് വിളികളും മന്ത്രോച്ചാരണങ്ങളുമടക്കവുമുള്ള ശബ്ദങ്ങളുടെ കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നതാണ്. ശബ്ദവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അതിന്റെ ശാസ്ത്രീയ സാധ്യതകളും കൊറോണയ്ക്ക് എതിരെ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കാം. അത്തരത്തിലൊരു ആശയമാണ് ലാലേട്ടനും പങ്കുവെച്ചത്.

ഹോമിയോ ഗുളികകളാണ് ജപ്പാന്‍ ജ്വരം വന്നപ്പോള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചത്. കൊറോണയുടെ കാലത്തും പ്രതിരോധം ഉയര്‍ത്താന്‍ ശേഷി ഹോമിയോപ്പതിക്കുണ്ടെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മാത്രമല്ല, തെലുങ്കാന ഹൈക്കോടതിയും നിര്‍ദ്ദേശിക്കുന്നുണ്ട്. (ഇമേജ് ഇതോടൊപ്പം). പക്ഷെ, നമ്മള്‍ ഹോമിയോയുടെ സാധ്യതയെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. പ്രാകൃതശാസ്ത്രം എന്ന നിലയിലുള്ള പരിഗണന അലോപ്പതിയോടു മാത്രം ഭ്രമമുള്ള ആളുകള്‍, ഹോമിയോപ്പതിയോടും ആയുര്‍വേദത്തോടും പുലര്‍ത്തുന്നു. എല്ലാ സാധ്യതകളും ഉപയോഗിക്കേണ്ട സമയമാണിത്. പ്രതിരോധം ഉയര്‍ത്തുന്ന നാട്ടറിവുകളടക്കം. ഹോമിയോ അടക്കം ശാസ്ത്രീയമല്ലാത്ത 'മന്ത്ര'വാദമായി കരുതുന്ന ഒരു പ്രത്യേക കൂട്ടമുണ്ട്.

കൊറോണയ്ക്ക് എതിരെ നേരിട്ട് യുദ്ധം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി മുഴക്കി നാമുയര്‍ത്തുന്ന ശബ്ദത്തിന്റെ മറ്റൊരു സാധ്യതയില്‍ ലാലേട്ടന് വിശ്വാസമുണ്ട്. അത്തരത്തില്‍ ആത്മീയതയെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുവാന്‍ ലാലേട്ടന് സ്വാതന്ത്ര്യമുണ്ട്. ആ സാധ്യത കൂടി മഹാവിപത്തിനെതിരെ ഉപയോഗിക്കണമെന്ന് ലാലേട്ടനെ പോലെ ഒരുപാടുപേര്‍ ആഗ്രഹിക്കുന്നു.

അഞ്ചുമിനിറ്റ് ശബ്ദം മുഴക്കുന്നതിലൂടെ ഒന്നും നഷ്ടം വരാനില്ല. അതേസമയം ശബ്ദവീചികളുടെ ശാസ്ത്രം മറ്റൊന്നാണെന്ന് പുതുക്കപ്പെടുന്ന ശാസ്ത്രത്തെ പിന്തുടരുന്നവര്‍ക്ക് അറിയാം. ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തുന്ന സജീവ് നായരുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് വായിക്കു:

ലാലേട്ടന്‍ പറഞ്ഞതിനെ കുറേക്കൂടി ശാസ്ത്രീയമായി വിലയിരുത്തുന്ന ഈ ലേഖനവും വായിക്കു:

ലാലേട്ടനെ പോലെ ലോകത്തോട് അപാരമായ സ്‌നേഹമുള്ള ഒരാള്‍, തികച്ചും സ്‌നേഹപൂര്‍വ്വം പറയുന്ന ഒന്നിനെ രാഷ്ട്രീയ പ്രേരിതമായി അക്രമിക്കുന്നതാണ് ഇന്നു കണ്ടത്. വിശ്വാസം, അഭിപ്രായം പോലുള്ളവയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവരാണ് ലാലേട്ടന്‍ പറഞ്ഞ കാര്യത്തെ രാഷ്ട്രീയപ്രേരിത താൽപര്യങ്ങൾക്കായി അക്രമിക്കുന്നത്. എനിക്ക് സങ്കടം തോന്നി. പുതുക്കപ്പെടുന്ന ശാസ്ത്രത്തില്‍ വിശ്വാസമില്ലാതെ, ഭൂമി ഉരുണ്ടതാണ് എന്നു പറഞ്ഞവരെ തല്ലിക്കൊന്ന അതേ ആള്‍ക്കൂട്ട ആക്രമണമാണ് നടന്നതെന്ന് തോന്നി. കഷ്ടം!

നമ്മള്‍ വിശ്വസിക്കുന്നതാണ് ശരി എന്നതു മാത്രമല്ല, കൊറോണക്കാലത്തെ ശരി. മറ്റു ശരികളും പരീക്ഷിക്കാമല്ലോ.

നന്ദിയോടെ മുഴക്കുന്ന ശബ്ദം തീര്‍ച്ചയായും മന്ത്രമാണ്. മുദ്രാവാക്യവുമാണ്. കേന്ദ്രത്തെ നയിക്കുന്ന നരേന്ദ്ര മോദിയോടും കേരളം ഭരിക്കുന്ന പിണറായി വിജയനോടുമുള്ള ഐക്യദാര്‍ഢ്യമായാണ് ലാലേട്ടന്‍ ആ 'മന്ത്രവാക്യം' മുഴക്കാമെന്ന് പറഞ്ഞത് എന്നു ഞാൻ തിരിച്ചറിയുന്നു. അത് ഒരേ സമയം ഒത്തൊരുമയോടെ ഒരു വിപത്തിനെ തുരത്തുന്ന ഐക്യത്തിന്റെ മന്ത്രമാണ്. ആ മന്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ആ മന്ത്രത്തിന് ഈ ലോകത്തെ രക്ഷിക്കാനാകും.

ഞാനും എന്റെ കുടുംബവും ഇന്ന് വീട്ടിലിരിപ്പാണ്. കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ആ ശബ്ദം മുഴക്കുകയും ചെയ്യും. മന്ത്രമായോ, മുദ്രാവാക്യമായോ അത് മാറിക്കോട്ടെ. പക്ഷെ, അതിന്റെ ശാസ്ത്രത്തിൽ ഞാന്‍ വിശ്വസിക്കുന്നു.

തെളിയിക്കപ്പെട്ടതിനെ കുറിച്ച് പലർക്കും വെളിവില്ലാത്തത് ലാലേട്ടന്റെ കുറ്റമല്ല.

തമാശയും പരിഹാസങ്ങളുമാകാം. പക്ഷെ ഇതല്ല സമയം. സമൂഹത്തിനോട്‌ ഇടപെടാനാവും പോലെ ശ്രമിക്കുന്നവരുടെ ആത്മവീര്യം നമ്മുടെ അജ്ഞത പ്രകടിപ്പിക്കാനുള്ള അവസരമായി കണക്കാക്കരുത്. ചിലർക്ക് കൊറോണ ഇപ്പോഴും തമാശയാണ്. ഇനി ഏത് വിപത്തിനാണ് നമ്മളെ ഒന്നിപ്പിക്കാൻ കഴിയുക?

മനമടുത്ത്... മെയ്യകന്ന് !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com