കൊറോണ ഭീതിയിൽ സിനിമ മേഖലയും സമ്പൂർണ ലോക്ക്ഡൗണിലേക്ക്. വിവിധ സംസ്ഥാനങ്ങൾ അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിൽ രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സിബിഎഫ്‍സി തീരുമാനമെടുത്തു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയാണ് ഉത്തരവിറക്കിയത്.
നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. അതേസമയം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്‍മ പരിശോധന തുടങ്ങിയവ നടക്കും. ഇത്തരം ജോലികള്‍ ജീവനക്കാര്‍ ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഈ മാസം 31ന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ. ഈ മാസം 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്‍റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടും.
സിനിമകളുടേയും സീരിയലുകളുടേയും ഷൂട്ടിങ്ങ് കൊവിഡ് ഭീഷണിയെത്തുടർന്ന് നേരത്തെ അവസാനിപ്പിച്ചിരുന്നു. തീയെറ്ററുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സെൻസറിങ് കൂടി നിർത്തിയതോടെ സിനിമ മേഖല പൂർണമായും ലോക്ക്ഡൗണായിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ