അടുത്തിടെയാണ് തനിക്ക് കൊറോണയെ പ്രതിരോധിക്കാനാവുമെന്ന് പരിശോധനയിൽ തെളിഞ്ഞുവെന്ന് വ്യക്തമാക്കിക്കൊണ്ട് പോപ്പ് സിങ്ങർ മഡോണ രംഗത്തെത്തിയത്. പുറത്തുപോയി കൊറോണ വായു ശ്വസിക്കാൻ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു. എന്നാൽ ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ കൊറോണ ബാധിതയായിരുന്നെന്നും എന്നാൽ ഇപ്പോൾ ആരോഗ്യവതിയാണെന്നുമാണ് താരം കുറിച്ചത്.
സംഗീത പരിപാടിയുടെ ഭാഗമായുള്ള പാരീസ് ടൂറിന്റെ അവസാനത്തിലാണ് മഡോണ കൊറോണ ബാധിതയാവുന്നത്. ഏഴ് ആഴ്ചകൾക്ക് മുൻപായിരുന്നു ഇത്. എന്നാൽ ചികിത്സയിലൂടെ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ താരത്തിനായി. എന്നാൽ കൊറോണയ്ക്ക് എതിരായ ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്ന റിപ്പോർട്ട് ആരാധകരെ അറിയിച്ചതിന് പിന്നാലെ താരം വിവാദങ്ങളിൽ നിറയുകയായിരുന്നു.
കൊറോണയെക്കുറിച്ചുള്ള സ്വന്തം അറിവുകളേക്കാൾ സെൻസേഷണൽ തലക്കെട്ടുകളെ വിശ്വസിക്കുന്ന ആളുകളോട് ചില കാര്യങ്ങളിൽ കൃത്യത വരുത്താനുണ്ട്. ഞാൻ നിലവിൽ അസുഖ ബാധിതയല്ല. കൊറോണ വൈറസ് നേരത്തെയുള്ളവരിലാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത്. ഏഴു മാസം മുൻപ് നടന്ന പാരീസിലേക്കുള്ള ടൂറിന് അവസാനമാണ് ഞാൻ രോഗബാധിതയാകുന്നത്. നിരവധി കലാകാരന്മാരും ടൂറിൽ എനിക്കൊപ്പമുണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾക്ക് രൂക്ഷമായ പനി ബാധിച്ചു എന്നാണ് ചിന്തിച്ചിരിക്കുന്നു. ഇപ്പോൾ എല്ലാവരും സുഖമായി ആരോഗ്യവാന്മാരായി ഇരിക്കുന്നു. ഇപ്പോൾ കാര്യങ്ങളെല്ലാം മനസിലായെന്ന് കരുതുന്നു. അറിവാണ് ശക്തി- 61 കാരിയായ മഡോണ കുറിച്ചു.
കൊറോണ വാക്സിൻ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കായി താരം 10ലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു. ക്വാറന്റീനിൽ കഴിയുന്നതിനിടെ താരം ഇൻസ്റ്റഗ്രാം വിഡിയോ ചെയ്യുന്നുണ്ട്. അതിനിടയിലാണ് താരം തന്റെ ശരീരത്തിൽ കൊറോണയ്ക്ക് എതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ