കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഫലപ്രദമെന്ന് കരുതുന്ന പ്ലാസ്മാ ചികിത്സക്കായി രക്തദാനം ചെയ്ത് ബോളിവുഡ് നടി സോയ മൊറാനി. രക്തദാനം നൽകുന്നതിന്റെ ചിത്രം പങ്കുവച്ച് സോയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ നായർ ആശുപത്രിയിൽ ശനിയാഴ്ചയാണ് താരം രക്തം നൽകിയത്.
സോയക്കും അച്ഛനും നിർമ്മാതാവുമായ കരീം മൊറാനിക്കും സഹോദരി ഷാസക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചതിന് പിന്നാലെ രക്തം ദാനം ചെയ്യുമെന്ന് സോയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രക്ത ദാനം നടത്തിയ വിവരം പങ്കുവച്ച് ഇപ്പോൾ നടി രംഗത്തെത്തിയത്. ആശുപത്രിയിലെ ജീവനക്കാർ തനിക്ക് നൽകിയ പരിഗണനയെക്കുറിച്ച് എടുത്തുപറഞ്ഞ താരം കോവിഡ് രോഗികളെ സഹായിക്കാനായി രോഗമുക്തി നേടിയ എല്ലാവർക്കും ഈ ട്രയലിന്റെ ഭാഗമാകാം എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ”അവർ എനിക്ക് സർട്ടിഫിക്കറ്റും 500 രൂപയും തന്നു, കള്ളമല്ല, ഇന്ന് വളരെ കൂളായി തോന്നുന്നു” , ചിത്രത്തോടൊപ്പം സോയ കുറിച്ചു.
സോയയുടെ സഹോദരി ഷാസയ്ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഷാസ ശ്രീലങ്കയിൽ സന്ദർശനം നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് സോയയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ എക്‌സ്പ്രസ്, രാവൺ, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സിനിമകൾ ഒരുക്കിയ നിർമാതാവാണ് കരീം മൊറാനി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ