'എനിക്കും പണ്ട് അമ്മയെപ്പറ്റി വല്യ അഭിപ്രായമൊന്നുമില്ലായിരുന്നു, അതുകൊണ്ട് ഞാൻ ബാഡ് മോം ആണെന്ന് പത്മ പ്രഖ്യാപിക്കുമ്പോൾ സങ്കടം തോന്നാറില്ല'

ഓരോ പരാതികളുമായി മുന്നിലെത്തുമ്പോൾ ആശ്വസിപ്പിക്കുകയും സ്നേഹിക്കുകയും മാത്രമല്ല അമ്മ ചെയ്തിരുന്നത്
'എനിക്കും പണ്ട് അമ്മയെപ്പറ്റി വല്യ അഭിപ്രായമൊന്നുമില്ലായിരുന്നു, അതുകൊണ്ട് ഞാൻ ബാഡ് മോം ആണെന്ന് പത്മ പ്രഖ്യാപിക്കുമ്പോൾ സങ്കടം തോന്നാറില്ല'

ന്തിനെങ്കിലും നോ പറഞ്ഞാൽ ഉടനെ പത്മ തിരിഞ്ഞു നിന്നു പറയും, അമ്മാ... യു ആർ എ ബാഡ് മോം. ഓഹ്...ശരി...ആയിക്കോട്ടേന്നു ഞാനും- ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള, ആരോഗ്യമുള്ള മക്കളെ വളർത്തിയെടുക്കാൻ ഇങ്ങനെയുള്ള ബാഡ് മതേർസിന് മാത്രമേ സാധിക്കുകയൊള്ളൂ എന്ന് പറയുകയാണ് അവതാരക അശ്വതി ശ്രീകാന്ത്. തന്റെ സ്വന്തം അമ്മയെ ഓർത്തുകൊണ്ടാണ് അശ്വതിയുടെ കുറിപ്പ്. ഓരോ പരാതികളുമായി മുന്നിലെത്തുമ്പോൾ ആശ്വസിപ്പിക്കുകയും സ്നേഹിക്കുകയും മാത്രമല്ല അമ്മ ചെയ്തിരുന്നത്. കാർക്കശ്യക്കാരിയും വാശിക്കാരിയുമായി തന്നെ ഓരോ പാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. അതിനാൽ തന്നെ പണ്ട് അമ്മയെപ്പറ്റി വല്യ അഭിപ്രായം തനിക്കുണ്ടായിരുന്നില്ല എന്നാണ് അശ്വതി കുറിക്കുന്നത്. എന്നാൽ ഇന്ന് തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്നത് അമ്മയാണ്. പത്മ താൻ ബാഡ് മോം ആണെന്ന് പ്രഖ്യാപിക്കുമ്പോൾ വിഷമം തോന്നാറില്ലെന്നും തന്നെപ്പോലെ ഒരിക്കൽ അവളും മനസിലാക്കുമെന്നുമാണ് അശ്വതി കുറിക്കുന്നത്. 

അശ്വതിയുടെ കുറിപ്പ് വായിക്കാം

ഞാൻ എന്തിനെങ്കിലും നോ എന്ന് പറഞ്ഞാൽ ഉടനെ എന്റെ മകൾ തിരിഞ്ഞ് നിന്ന് പറയും...അമ്മാ...യു ആർ എ ബാഡ് മോം. ഓഹ്...ശരി...ആയിക്കോട്ടേന്നു ഞാനും.

അല്ലേലും എനിക്കും പണ്ട് എന്റെ അമ്മയെ പറ്റി വല്യ അഭിപ്രായമൊന്നുമില്ലാരുന്നു. ഓടി വീണു മുട്ട് പൊട്ടിച്ച് ചോരയൊലിപ്പിച്ച് ചെന്നാലും ’അയ്യോ ന്റെ മോള് വീണോ’ന്ന് നിലവിളിച്ച് കേട്ടിട്ടില്ല. ഇത്രേയുള്ളോ...പിള്ളേരാവുമ്പോ വീണെന്നൊക്കെയിരിക്കും എന്ന് പ്രഖ്യാപിച്ച് ഡെറ്റോളും പഞ്ഞിയും ബെറ്റാഡിനും എടുക്കാൻ പോകും നഴ്‌സമ്മ.

ആൺപിള്ളേര് കളിയാക്കിയെന്ന് മുഖം വീർപ്പിച്ച് ചെന്നാൽ ‘ആരാ എന്റെ കൊച്ചിനെ കളിയാക്കിയേ...അമ്മ ചോദിക്കാം ന്ന്’ ഒരിക്കലും പറഞ്ഞിട്ടില്ല. നിന്റെ വായിൽ നാക്കില്ലാരുന്നോ തിരിച്ച് രണ്ടെണ്ണം പറയാൻ എന്നേ ചോദിച്ചിട്ടുള്ളൂ.

എനിക്കീ കറി വേണ്ടാന്നു പറയുമ്പോൾ ‘എന്നാ മോൾക്കൊരു മുട്ട പൊരിച്ച് തരട്ടേ’ എന്ന ഓപ്‌ഷൻ ഒരിക്കലും തന്നിട്ടില്ല. അവനവന്റെ വീട്ടിൽ ഉള്ളത് കഴിച്ച് പഠിക്കണം എന്ന് വാശി കാണിച്ചിട്ടേ ഉള്ളൂ.

ഹോസ്റ്റലിൽ നിൽക്കുമ്പോൾ ഹോം സിക്നെസ്സ് കൊണ്ട് അമ്മയെ ഫോണിൽ വിളിച്ച് വിങ്ങിപ്പൊട്ടി എനിക്ക് വീട്ടിൽ വരണമെന്ന് പറഞ്ഞപ്പോൾ ‘എന്നാ എന്റെ മോളിങ്ങു പോരേ’ എന്ന് പറഞ്ഞില്ല. ‘പഠിക്കാൻ പോയാൽ അവിടെ നിന്ന് പഠിക്കണം’ എന്ന് കർക്കശക്കാരിയായിട്ടേയുള്ളൂ

അനിയന്റെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ അവന്റെ പങ്ക് ആദ്യം തീർത്ത് എന്റെ പാത്രത്തിലേക്ക് കൈ നീളുമെന്ന് ഉറപ്പുള്ളപ്പോൾ എനിക്കൊരു പങ്ക് വേറെ അടുക്കളയിൽ മൂടി വച്ചിട്ടുണ്ടാകും എന്നതായിരുന്നു ആകെയുള്ളൊരു സ്നേഹ പ്രകടനം- വറുത്ത മീനായാലും പഴം പൊരിയായാലും. തലമുറകളെ പെറ്റു വളർത്തേണ്ട പെണ്ണുങ്ങൾക്കാണ് ആരോഗ്യം കൂടുതൽ വേണ്ടതെന്ന അമ്മയുടെ വിശ്വാസത്തിൽ അന്നൊരു ഫെമിനിസ്റ്റിനെ ഞാൻ കണ്ടിരുന്നില്ല.

ഇന്നിപ്പോ ലോകത്ത് എവിടെയായിരുന്നാലും എനിക്കൊരു സങ്കടം വന്നാൽ തൊട്ടടുത്തുള്ള ഭർത്താവ് പോലും അറിയും മുൻപ് പാലായിൽ നിന്നൊരു ഫോൺ വരും...നിനക്കെന്നാടി വല്ല വിഷമോമുണ്ടോ? എനിക്ക് അങ്ങനെ ഒരു തോന്നൽ എന്ന് പറയും അമ്മ...!!

അതുകൊണ്ട് തന്നെ പത്മ ബാഡ് മോം എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും എനിക്ക് സങ്കടം തോന്നാറില്ല. ഇങ്ങനെ ചില ബാഡ് മദേഴ്‌സാണ് ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള, ആരോഗ്യമുള്ള മക്കളെ വളർത്തിയെടുത്തിട്ടുള്ളത്. പത്മ നാളെ മാറ്റിപ്പറഞ്ഞോളും...ഇന്ന് ഞാൻ പറയുന്നത് പോലെ ❤️ Happy Mother’s day to all the super moms...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com