മോഹൻലാൽ നായകനാകുന്ന റാം എന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ ജിത്തു ജോസഫ്. കോവിഡ് സാഹചര്യം മാറിയാൽ വിദേശത്ത് നടക്കേണ്ട സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും ജിത്തു വ്യക്തമാക്കി. കേരളത്തിൽ ചിത്രീകരിക്കാവുന്ന മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ജിത്തു അറിയിച്ചു.
‘കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി തനിക്ക് നിറയെ ഫോൺകോളുകളും മെസേജുകളും വരുകയാണ്. മോഹൻലാൽ ചിത്രം റാം ഉപേക്ഷിച്ച് പുതിയ സിനിമയ്ക്ക് പദ്ധതിയൊരുക്കുകയാണോ എന്നാണ് ഇവർക്ക് അറിയേണ്ടത്. കോവിഡ് കാരണം റാമിന്റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. യുകെയിലും ഉസ്ബെക്കിസ്ഥാനിലും കോവിഡ് വ്യാപനം കുറഞ്ഞാൽ ചിത്രീകരണം പുനരാരംഭിക്കും. ലോകത്തു തന്നെ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ച ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കേരളം. അതുകൊണ്ട് തന്നെ ഇവിടെയാകും ഷൂട്ട് ആദ്യം തുടങ്ങാനാകുക. ആ സാഹചര്യം മനസ്സിലാക്കി ഞാനിപ്പോൾ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അത് പൂർണമായും കേരളത്തിൽ തന്നെ ചിത്രീകരിക്കുന്ന സിനിമയാണ്. എന്നാല്‍ ഈ കാരണം കൊണ്ട് റാം സിനിമ ഉപേക്ഷിച്ചു എന്ന് വിചാരിക്കരുത്. സാഹചര്യങ്ങൾകൊണ്ട് താൽക്കാലികമായി എന്നുമാത്രം’- ജിത്തു ഫേസ്ബുക്കിൽ കുറിച്ചു.
ദൃശ്യത്തിന് ശേഷം ഒരുങ്ങുന്ന മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് റാം. ഹേയ് ജൂഡിനു ശേഷം തൃഷ എത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും റാമിനുണ്ട്. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ എന്നിവരും അഭിനയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ