'ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടൻ, പുഴയ്ക്ക് പ്രായമില്ല'; പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

'ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്'
'ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടൻ, പുഴയ്ക്ക് പ്രായമില്ല'; പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

റുപതാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസയുമായി നടി മഞ്ജു വാര്യർ. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍, ആകാശംതൊടുന്ന കൊടുമുടി, തപോവനത്തിലെ വലിയ അരയാല്‍, മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്... മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നുണ്ട് എന്നാണ് ഫേയ്സ്ബുക്കിൽ മഞ്ജു കുറിച്ചത്. ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നും പുഴയ്ക്ക് പ്രായമില്ലെന്നും താരം പറയുന്നു. ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ- മഞ്ജു കുറിച്ചു. മലയാളികളുടെ എക്കാലത്തേയും ഇഷ്ടജോഡിയാണ് മോഹൻലാലും മഞ്ജു വാര്യരും. രണ്ടാം വരവിന് ശേഷവും ‌മഞ്ജു ഏറ്റവും കൂടുതൽ അഭിനയിച്ചതും മോഹൻലാലിനൊപ്പമാണ്. 

മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍... ആകാശംതൊടുന്ന കൊടുമുടി... തപോവനത്തിലെ വലിയ അരയാല്‍... മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്... എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനിൽക്കാൻ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം. ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ... നിരന്തരം... ഒരുപാട് കാലം...
പിറന്നാള്‍ ആശംസകൾ !!! 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com