പൃഥ്വിരാജും സംഘവും നാട്ടില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ. മൂന്ന് മാസത്തോളമായി ഷൂട്ടിങ്ങിനായി ജോര്ദാനിലായിരുന്ന സംഘം ഇന്ന് രാവിലെയാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘത്തെ നാട്ടിലെത്തിച്ചത്. ഈ തിരിച്ചുവരവ് യാഥാര്ത്ഥ്യമാക്കിയവര്ക്കും ഇക്കാലയളവില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദികുറിച്ചിരിക്കുകയാണ് സുപ്രിയ.
"ഏകദേശം മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതത്തിന്റെ ക്രൂവും കേരളത്തില്‍ തിരിച്ചെത്തി. നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവര്‍ ഇനി ക്വീറന്റൈനില്‍ പോകും. ഇത് വളരെ ദൈര്‍ഘ്യമേറിയതും ദുഷ്കരവുമായ ഒരു കാത്തിരിപ്പായിരുന്നു. ഈ തിരിച്ചുവരവ് സാധ്യമാക്കിയ എല്ലാവരോടും ഞങ്ങള്‍ നന്ദി പറയുന്നു. ഈ സമയം ഞങ്ങള്‍ക്ക് കരുത്തായതിന് വ്യക്തിപരമായി ആരാധകരോടും നന്ദിയറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അല്ലി ത്രില്ലിലാണ്, അവളുടെ ഡാഡ തിരിച്ചെത്തിയിരിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞ് തമ്മില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു", ഇൻസ്റ്റഗ്രാമിൽ സുപ്രിയ കുറിച്ചു.
മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങിനായി ജോര്‍ദാനില്‍ എത്തിയത്. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കോവിഡ് 19 പടര്‍ന്നുപിടിക്കുകയും ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയുമായിരുന്നു. കോറോണ പ്രതിസന്ധിക്കിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടതായി വന്നു. അപ്പോഴെക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ