മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്തവർ ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഇത്തരക്കാർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ബന്ധമില്ലെന്നാണ് സന്ദീപിന്റെ വാക്കുകൾ. ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സെറ്റ് ബജ്രംഗ്ദൾ പ്രവർത്തകരാണ് തകർത്തത്. കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുൻപിൽ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഇട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് സെറ്റ് തകർത്തത്. ചുറ്റിക കൊണ്ട് പൊളിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പം ബജ്രംഗദൾ നേതാവാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സന്ദീപ് ജി വാര്യരുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ