കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമ ലോകം. ഇതിനെ മറികടന്ന് എങ്ങനെ മുന്നോട്ടുപോകുമെന്ന ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്നാണ് പ്രമുഖ സംവിധായകൻ മണി രത്നം പറയുന്നത്. ഷൂട്ടിങ് ലൊക്കേഷനുകൾ അടിമുടി മാറ്റത്തിന് വിധേയമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വെബിനാര്‍ സെഷനില്‍ പങ്കെടുത്തുകൊണ്ടാണ് കോവിഡ് കാലത്തെ സിനിമ മേഖലയെക്കുറിച്ച് മണി രത്നം പറഞ്ഞത്.
വിംബിൾഡൺ ഫൈനലിനിടെ മഴ പെയ്യുന്നതുപോലെയാണ് സിനിമയ്ക്കുണ്ടായ കോവിഡ് പ്രതിസന്ധി എന്നാണ് അദ്ദേഹം പറയുന്നത്. മഴ പെയ്യുന്നതോടെ കളി അവസാനിക്കുകയും സ്റ്റേഡിയം അടയ്ക്കുകയും ചെയ്യും. പിന്നീട് എപ്പോൾ പുനരാരംഭിക്കും എന്ന് അറിയാനാവില്ല. അവിടുത്തെ അന്തരീക്ഷവും താളവുമൊക്കെ അപ്പോള്‍ മാറിമറിയുമെങ്കിലും കളി മുന്നോട്ടു പോകുമെന്നും മണിരത്നം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ വലിയ ജനക്കൂട്ടത്തെ ആവശ്യപ്പെടുന്ന യുദ്ധരംഗങ്ങളുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ അത് എങ്ങനെയാണ് ചിത്രീകരിക്കുകയെന്ന് അറിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ എങ്ങനെയെങ്കിലും ഞാനത് സാധിച്ചെടുക്കുമെന്നും പറയുന്നു. സിനിമകളുടെ പ്രീ പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും വ്യത്യാസമുണ്ടാവില്ലെങ്കിലും നിര്‍മ്മാണ ഘട്ടം വ്യത്യാസപ്പെടുമെന്നും മണി രത്നം വ്യക്തമാക്കി. മണി രത്നം പൊന്നിയിന്‍ സെല്‍വന്‍ എന്ന പിരീഡ് സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കവെയാണ് കൊവിഡും തുടര്‍ന്ന് ലോക്ക് ഡൗണും വരുന്നത്. വിക്രം, കാര്‍ത്തി, ജയം രവി, വിക്രം പ്രഭു, ഐശ്വര്യ റായ്, തൃഷ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ