മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി വിഷയം താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. അമ്മ ജനറൽസെക്രട്ടറി ഇടവേള ബാബു ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രസിഡന്റ് മോഹൻലാലിന്‍റെ സൗകര്യം കൂടി പരിഗണിച്ച് യോഗത്തിന്‍റെ യോഗത്തിന്‍റെ തീയതി നിശ്ചയിക്കുമെന്ന് ബാബു അറിയിച്ചു.
'അമ്മ' സംഘടനയിലെ അംഗമാണ് ബിനീഷ്. ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയിലൂടെയാണ് ബിനീഷ് അഭിനയത്തിലേക്കെത്തിയത്. ബൽറാം വേഴ്സസ് താരാദാസ്, ലയൺ, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മയുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ്. അതുകൊണ്ടുതന്നെ ബിനീഷിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ എക്സിക്യുട്ടീവിൽ ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപ് വിഷയത്തിനു ശേഷം പരിഷ്കരിച്ച അമ്മ നിയമാവലി അനുസരിച്ച് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരവും ജനറൽ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന വ്യക്തമാക്കുകയുണ്ടായി. അതിനാൽ ബിനീഷിന് നേരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ട്.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലുദിവസമായി ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ