മലയാളത്തിന്റെ അതുല്യപ്രതിഭ ജയൻ വിടപറഞ്ഞിട്ട് നാൽപത് വർഷങ്ങൾ പിന്നിടുമ്പോൾ സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കോളിളക്കം എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച് ഹെലിക്കോപ്റ്റർ അപകടമാണ് ജയന്റെ ജീവനെടുത്തത്. പിന്നീട് ഈ സിനിമയടക്കം നടന്റെ പല ചിത്രവും പൂർത്തിയാക്കുക ദുഷ്കരമായിത്തീർന്നു. കോളിളക്കം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നടൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് താനായിരുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ആലപ്പി അഷ്‌റഫ്.
ഡബ്ബിങ് ചെയ്തത് താനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമായിരുന്നെന്ന് പറഞ്ഞ ആലപ്പി അഷ്റഫ് പതിറ്റാണ്ടുകളോളം ആ രഹസ്യം അറിയാതിരുന്നതാണ് തനിക്ക് ലഭിച്ച അംഗീകാരമെന്നും പറഞ്ഞു.
ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്
1980 നവംബർ 16 ..
വിശ്വസിക്കാനാകാതെയും
ആശ്വസിപ്പിക്കാനാകാതെയും
മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി... ജയൻ.
മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിൻ്റെ ജ്വലിക്കുന്ന മുഖം.
ഒരു പക്ഷേ കോളിളക്കം ഉൾപ്പടെയുള്ള പടത്തിൽ ജയൻ്റെ ശബ്ദം എൻ്റെ താണന്നറിഞ്ഞിരുന്നെങ്കിൽ, തീർച്ചയായും അത് കളക്ഷനെ കാര്യമായ് ബാധിച്ചേനേ,
ജനങ്ങൾ മുൻവിധിയോടെ പടം കാണും.
ജയൻ കൊള്ളാം ,ശബ്ദം വേറെയാളാണ് എന്ന പ്രചരണം ചിത്രത്തിൻ്റെ ബോക്സോഫീസ് വിജയത്തെ ബാധിച്ചേനേ.
ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം.
"വെളിയിൽ പറയരുത് ".
എന്ന നിർമ്മാതാവിൻ്റെയും സംവിധായകൻ്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു.
കോളിളക്കവും ,ആക്രമണവും, അറിയപ്പെടാത്ത രഹസ്യവ്യും, മനുഷ്യമൃഗവും .. അങ്ങിനെ ആ അണയാത്ത ദീപത്തിന് എൻ്റെ ശബ്ദത്തിലൂടെ ജീവൻ നല്കാൻ എനിക്ക് കിട്ടിയ അവസരങ്ങൾ ...
അതൊരു മഹാഭാഗ്യമായ് ഞാൻ ഇന്നും കരുതുന്നു...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ