ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് സേതുപതി. 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ അടക്കം ഏഴ് പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഗവർണർക്കു കത്തയച്ചു. ഫേസ്ബുക്ക് വിഡിയോയിലൂടെയും പേരറിവാളന്റെ മോചനത്തിനായി നടൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
വിഷയത്തിൽ ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വർഷം അറിയിച്ചതു ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് കത്തയച്ചിരിക്കുന്നത്. വിജയ്ക്കൊപ്പം സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ മാതാവ് അർപുതമ്മാൾ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
'സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യർഥിക്കുന്നു. അർപ്പുതമ്മാളിൻറെ 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.' വിജയ് സേതുപതി ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞതിങ്ങനെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ