മുംബൈ: വീട്ടിൽ ലഹരിമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ ഹാസ്യതാരം ഭാരതി സിങ്ങിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെ ഭാരതിയെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും എൻ സി ബി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഭാരതി സിങ്ങും ഭർത്താവും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച മുംബൈയിലെ മറ്റൊരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഒരു മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഭാർതിയുടെ പേര് ഉയർന്നുവന്നതെന്ന് എൻസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. 'അവരുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ "ചെറിയ അളവിൽ കഞ്ചാവ്" കണ്ടെടുത്തു. മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ടെലിവിഷൻ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. നടൻ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിലെ ലഹരി ഇടപാടുകളെക്കുറിച്ച് വ്യാപക അന്വേഷണം നടക്കുന്നത്. ഇതിന്റെ തുടർച്ചയാണ് ഭാരതിയുടെ അറസ്റ്റും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ