ഏതെങ്കിലും ഒരു വിഷയത്തിൽ പ്രതികരിച്ചാൽ മറ്റു വിഷയങ്ങളിൽ മിണ്ടാതിരുന്നതിന് കാരണം അന്വേഷിച്ച് നിരവധി പേർ എത്താറുണ്ട്. നടിമാരാണ് പ്രത്യേകിച്ച് ഇത്തരം രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയരാകുന്നത്. ഷോർട്ട്സ് വിഷയത്തിലും ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തിലുമെല്ലാം നിലപാട് അറിയിച്ചവരുടെ പോസ്റ്റിന് താഴെ വന്ന് മറ്റ് വിഷയങ്ങൾ ഉന്നയിച്ചവർ നിരവധിയാണ്. അത്തരക്കാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.
ഹാഥ് രാസിൽ 19 കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. "എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്..? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍, ചെയ്യുന്നത് നിര്‍ത്തി സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല" - റിമ കുറിച്ചു.
പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പൊലീസുകാരുടെ നേതൃത്വത്തിൽ സംസ്കരിച്ചിരുന്നു. ഈ ചിതയുടെ ചിത്രത്തിനൊപ്പമാണ് റിമയുടെ പോസ്റ്റ്. ഈ സംഭവത്തെ തുടർന്നുണ്ടായ പൊലീസ് നടപടികൾ രാജ്യമൊട്ടാകെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചിരുന്നു. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ