മലയാള സിനിമാ ലോകത്ത് താരങ്ങളുടെ പ്രതിഫല വിവാദം ചൂടുപിടിക്കുകയാണ്. ടൊവിനോ തോമസിനും ജോജു ജോർജിനും പിന്നാലെ ബൈജുവാണ് പ്രതിഫല ആരോപണത്തിൽ കുടുങ്ങിയത്. 'മരട് 357' എന്ന സിനിമയില്‍ അഭിനയിക്കാൻ താരം 20 ലക്ഷം ആവശ്യപ്പെട്ടുവെന്നും പ്രതിഫലം കുറക്കാൻ തയാറായില്ലെന്നുമാണ് നിർമാതാവ് എബ്രഹാം മാത്യു പറഞ്ഞത്. വിവാദത്തിൽ മറുപടി നൽകിയിരിക്കുകയാണ് ബൈജു.
എട്ട് ലക്ഷത്തിന്റെ കരാറിലാണ് ബൈജു ഒപ്പുവച്ചത് എന്നായിരുന്നു നിർമാതാവിന്റെ പരാതി. എന്നാൽ 20 ലക്ഷത്തിന്റെ കരാറിലാണ് താൻ ഒപ്പുവെച്ചതെന്നാണ് ബൈജു പറയുന്നത്. പ്രതിഫലമായി 15 ലക്ഷം തന്നാൽ ഡബ്ബിങ്ങിന് എത്താം എന്നും താരം വ്യക്തമാക്കി.
ഇതേ നിര്‍മ്മാതാവിന്‍റെ കഴിഞ്ഞ ചിത്രം പട്ടാഭിരാമനില്‍ ഞാന്‍ അഭിനയിച്ചത് 15 ലക്ഷം രൂപയ്ക്കാണ്. അതുകഴിഞ്ഞിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞു. അതിനുശേഷം പ്രതിഫലം ഞാന്‍ 20 ലക്ഷം രൂപ ആക്കിയിരുന്നു. കൊറോണയ്ക്കൊക്കെ മുന്‍പുതന്നെ. ആ പ്രതിഫലത്തിനാണ് അഭിനയിച്ചുകൊണ്ടിരുന്നത്. മിന്നല്‍ മുരളി, പുതുതായി ചെയ്യാമെന്നേറ്റിരിക്കുന്ന മറ്റു സിനിമകളൊക്കെ 20-22 ലക്ഷം രൂപയ്ക്കാണ് കമ്മിറ്റ് ചെയ്തിരുന്നത്. ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ് തുക സഹിതം ഈ സിനിമയുടെ എഗ്രിമെന്‍റ് ഞാന്‍ എഴുതി ഒപ്പിച്ചു കൊടുത്തത്.- ബൈജു പറഞ്ഞു.
എന്നാൽ ഇപ്പോൾ എട്ട് ലക്ഷമാണ് തരാൻ ഉദ്ദേശിക്കുന്നത് എന്നാണ് നിർമാതാവ് പറയുന്നതെന്നും അങ്ങനെയെങ്കിൽ നേരത്തെ പറയണമായിരുന്നു എന്നും ബൈജു കൂട്ടിച്ചേർത്തു. കരാറിൽ പറഞ്ഞതുപോലെ 20 ലക്ഷം തരേണ്ടെന്നും 15 ലക്ഷം തന്നാൽ മതിയെന്നും താരം പറഞ്ഞു. ആറ് ലക്ഷം തന്നിട്ടുണ്ട്. ബാക്കി ഒന്‍പത് ലക്ഷം തന്നാല്‍ മതിയെന്നാണ് താൻ പറഞ്ഞത്. അല്ലാതെ 20 ലക്ഷം വേണമെന്ന് ഞാന്‍ വാശി പിടിച്ചിട്ടൊന്നുമില്ല. എട്ട് ലക്ഷത്തിന് ഞാന്‍ അഭിനയിക്കാമെന്ന് പറഞ്ഞതിന്‍റെ എഗ്രിമെന്‍റ് ഉണ്ടെങ്കില്‍ പുള്ളി കാണിക്കട്ടെയെന്നും ഏഷ്യാനെറ്റിനോട് ബൈജു പറഞ്ഞു. 15 ലക്ഷം മുഴുവൻ കിട്ടാതെ ഡബ്ബിങ്ങിന് എത്തില്ലെന്നും താരം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ