ജെയിംസ് ബോണ്ട് സീരീസിലെ പുതിയ ചിത്രം 'നോ ടൈം ടു ഡൈ'യുടെ റിലീസ് വീണ്ടും നീട്ടി. അടുത്ത വർഷം ഏപ്രിൽ 2 വരെ റിലീസ് നീട്ടുകയാണെന്ന് നിർമാതാക്കൾ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടിയത്. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന 25ാം ജെയിംസ് ബോണ്ട് ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസ് നീട്ടുന്നത്.
ഈ വർഷം ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ അതിനിടെ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ നവംബറിലേക്ക് റിലീസ് നീട്ടി. ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അടുത്ത വർഷത്തേക്ക് നീട്ടിയത്. ആരാധകർക്ക് തീയെറ്ററിലിരുന്ന് ചിത്രം കാണുന്നതിന് അവസരം ഒരുക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ തീരുമാനം എടുത്തത് എന്നാണ് എംജി സ്റ്റുഡിയോസും യൂണിവേഴ്സൽ പിക്ചേഴ്സും ബോണ്ട് നിർമാതാക്കളായ മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രൊക്കോലി എന്നിവരും പറഞ്ഞു.
സിനിമ വൈകുന്നത് ഞങ്ങളുടെ ആരാധകരെ നിരാശരാക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ നോ ടൈം ടു ഡൈ അടുത്ത വർഷത്തേക്ക് മാറ്റുകയാണ് എന്നാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. കാരി ജോജി ഫുക്വാങ്കയാണ് പുതിയ ബോണ്ട് സംവിധാനം ചെയ്യുന്നത്. ആദ്യ സംവിധായകന് ഡാനി ബോയല്‍ ഇടയ്ക്ക് ചിത്രീകരണം ഉപേക്ഷിച്ചു പോയതിനു പിന്നാലെയാണ് ജോജി ജെയിംസ് ബോണ്ടിലേക്ക് വരുന്നത്. തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രം. പിയേഴ്സ് ബ്രോസ്നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗിന്റെ അവസാന ബോണ്ട് വേഷമാണ് ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ