ജനാധിപത്യ രീതിയേക്കാൾ നല്ലത് ഏകാധിപത്യമാണെന്ന് തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട. ഫിലിം കമ്പാനിയന്‍ സൗത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പരാമർശം. രാജ്യത്തെ മുഴുവൻ ജനങ്ങളെ വോട്ടു ചെയ്യിക്കരുതെന്നും മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടതെന്നുമാണ് വിജയ് പറഞ്ഞത്.
രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് ജനാധിപത്യ സംവിധാനത്തെ വിമർശിച്ചുകൊണ്ട് താരം രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. ഒരു തരത്തില്‍ ഈ രാഷ്ട്രീയ വ്യവസ്ഥ തന്നെ എന്തെങ്കിലും അര്‍ഥമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. മുഴുവന്‍ ജനത്തെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്‍റെ പക്ഷം. ഉദാഹരണത്തിന് നിങ്ങള്‍ മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേര്‍ന്നാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ഏത് എയര്‍ലൈന്‍ കമ്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നത്.- ദേവരക്കൊണ്ട പറഞ്ഞു.
'പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുത്ത് വോട്ട് വാങ്ങുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാന്‍ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. വിദ്യാസമ്പന്നരായ, ചെറിയ തുക നല്‍കി സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. എല്ലാവരെയും അനുവദിക്കരുതെന്ന് പറയാന്‍ കാരണം സ്വാധീനത്തിന് വഴങ്ങി വോട്ട് ചെയ്യുന്നവരില്‍ പലര്‍ക്കും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല. പണവും മദ്യവുമുപയോഗിച്ച് വോട്ട് വാങ്ങുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥിയാവില്ല.'
ജനാധിപത്യത്തിന് പകരം ഒരു ഏകാധിപതി വരുന്നത് എന്തുകൊണ്ട് തെറ്റല്ലെന്നാണ് താൻ ചിന്തിക്കുന്നതെന്നും താരം പറഞ്ഞു. അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. അതിലൂടെ സമൂഹത്തിൽ വ്യത്യാസമുണ്ടാക്കാൻ സാധിക്കുമെന്നും പറയുന്നു. 'മിണ്ടാതിരിക്കൂ, എനിക്ക് നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്. നിങ്ങള്‍ക്ക് ഗുണകരമാവുന്ന കാര്യങ്ങള്‍ എന്തെന്ന് ഒരുപക്ഷേ നിങ്ങള്‍ക്കുതന്നെ അറിയില്ലായിരിക്കാം. അതിനാല്‍ അഞ്ചോ പത്തോ വര്‍ഷം കാത്തിരിക്കുക. അതിനുള്ള ഫലം ലഭിക്കും'- ഇങ്ങനെ പറയുന്ന ഒരാളാണ് വരേണ്ടത്. പക്ഷേ ഒരു നല്ല വ്യക്തിയാവണം ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും ദേവരക്കൊണ്ട പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ