'അമ്മ പ്രതിസന്ധിയിലായാൽ മുഴുവൻ നേതൃത്വവും മിണ്ടാതിരിക്കും, ഇതിന് ഉത്തരം പറയണം'; ചോദ്യങ്ങളുമായി രേവതിയും പദ്മപ്രിയയും 

ഇടവേള ബാബുവിനെയും അമ്മ നേതൃത്വത്തേയും വിമർശിച്ചുകൊണ്ടാണ് കുറിപ്പ്
'അമ്മ പ്രതിസന്ധിയിലായാൽ മുഴുവൻ നേതൃത്വവും മിണ്ടാതിരിക്കും, ഇതിന് ഉത്തരം പറയണം'; ചോദ്യങ്ങളുമായി രേവതിയും പദ്മപ്രിയയും 

അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടൻ ഇടവേള ബാബു നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ പരാമർശനത്തിൽ പ്രതിഷേധിച്ച് നടി പാർവതി അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു. ഇപ്പോൾ അമ്മയ്ക്ക് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ഡബ്യൂസിസി അം​ഗങ്ങൾ കൂടിയായ പദ്മപ്രിയയും രേവതിയും. ഇടവേള ബാബുവിനെയും അമ്മ നേതൃത്വത്തേയും വിമർശിച്ചുകൊണ്ടാണ് കുറിപ്പ്. എത്ര വലിയ പ്രശ്നം ഉന്നയിച്ചാലും അമ്മ നേതൃത്വം നടപടിയെടുക്കാറില്ലെന്ന് അവർ കുറിക്കുന്നു. അതിനാലാണ് അമ്മയ്ക്കുള്ളിൽ നിന്നുകൊണ്ട് ചോദ്യം ചോദിക്കുന്നതെന്നും പദ്മപ്രിയയും രേവതിയും പറയുന്നു. അടുത്തിടെ നടന്ന പ്രധാന പ്രശ്നങ്ങളും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. സംഘടനയുടെ നേതൃത്വത്തിലുള്ള മോഹൻലാൽ, മുകേഷ്, ഇന്ദ്രൻസ്, ജയസൂര്യ, ഹണിറോസ്, രചന നാരായണൻകുട്ടി, ജ​ഗദീഷ്, അജു വർ​ഗീസ്. ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോൻ, സുധീർ കരമന, ടിനി ടോം, ഉണ്ണി ശിവപാൽ തുടങ്ങിയ ഓരോ അം​ഗങ്ങൾക്കുമാണ് ഇരു നടിമാരും കത്ത് അയച്ചിരിക്കുന്നത്. 

പദ്മപ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് കാര്യങ്ങൾ പറയുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്, ഇത് എന്നെപ്പോലെ തന്നെ രേവതി ആശ കേളുണ്ണിയും വേദനയോടെ സാക്ഷ്യം വഹിച്ചുമുണ്ട്. അഭിന്ദനങ്ങൾ പാർവതി തിരുവോത്ത്, ഓരോ ദിവസം കഴിയും തോറും താങ്കളോടുള്ള ബഹുമാനം വർധിക്കുന്നു. 

ഞങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയാത്ത സമയങ്ങളാണിത് - ഞാനും രേവതിയും അമ്മ നേതൃത്വത്തനെഴുതിയ തുറന്ന കത്ത് ഇവിടെ നൽകുന്നു.

A.M.M.A യിൽ നിന്നുള്ള അംഗമെന്ന നിലയിൽ ഞങ്ങളുടെ സഹപ്രവർത്തക പാർവതി നൽകിയ രാജി, അതിജീവിച്ചവളുടെ രാജിയിലൂടെ 2018 ൽ ആരംഭിച്ച ഒരു യാത്രയിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോയിരിക്കുകയാണ്. ഒരുപാട് വേദനയോടെ മാത്രമല്ല, ചലച്ചിത്രമേഖലയിലെ അഭിനേതാക്കൾ എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മകമായ അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ ആരംഭിച്ച യാത്രയാണത്. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത തരത്തിൽ പൊതുവേദികളിലെ ചർച്ചകൾക്ക് ഒരു ഇടം സൃഷ്ടിച്ചതിനാൽ ആ ശ്രമങ്ങൾ ഒരു തരത്തിൽ ഫലപ്രദമായിട്ടുണ്ട്. എന്നാൽ ഇതിലെ പ്രധാന പ്രശ്നം എന്താണെന്നു വച്ചാൽ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ നടപടിയെടുക്കാനുള്ള അമ്മ നേതൃത്വത്തിന്റെ മനസ്സില്ലായ്മയാണ്. 

മുൻകാലങ്ങളിലെന്നപോലെ A.M.M.A യുടെ ജനറൽ സെക്രട്ടറിയുടെ സമീപകാല അഭിമുഖങ്ങൾ വീണ്ടും അപകടകരമായ ഒരു മാതൃകയാണ് നമുക്ക് മുന്നിൽ സൃഷ്ടിക്കുന്നത്.  ഒരു ഉദാഹരണം, A.M.M.A നേതൃത്വത്തിലെ ചില അംഗങ്ങൾക്ക് അവരുടെ സ്ഥാനം ഉപയോഗിച്ച് ഒരു ക്രിമിനൽ അന്വേഷണത്തെ അപകീർത്തിപ്പെടുത്താൻ സാധിക്കും. 50 ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയിൽ, അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും സ്വീകരിക്കില്ല എന്നതിന്റെ ഒരു ഉദാഹരണം. പകരം അവയെയും അവരുടെ പ്രശ്‌നങ്ങളെയും പൊതുവായി അന്യവൽക്കരിക്കാനും പരിഹസിക്കാനും എല്ലാ ശ്രമങ്ങളും നടത്തും. ഒരു സംഘടനയെന്ന നിലയിൽ A.M.M.A പ്രതിസന്ധിയിലാകുമ്പോഴും, മുഴുവൻ നേതൃത്വവും മിണ്ടാതിരിക്കും.

സഹപ്രവർത്തകരും മാധ്യമങ്ങളും കുടുംബവും ഞങ്ങൾ രണ്ടുപേരോടുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചോദിക്കുന്നു, എന്താണ് ചെയ്യേണ്ടതെന്ന്. വ്യക്തിപരവും തൊഴിൽപരവുമായ പ്രതിബദ്ധതകളിലെ പ്രശ്നങ്ങൾക്കിടയിലും, അതെല്ലാം താൽക്കാലികമായി നിർത്തി വച്ച് ഞങ്ങൾ ചിന്തിച്ചു - ഇത് പത്മപ്രിയ, രേവതി അല്ലെങ്കിൽ മറ്റേതെങ്കിലും A.M.M.A അംഗം പ്രതികരിക്കുകയോ പ്രതികരിക്കുകയോ രാജിവയ്ക്കുകയോ സംഭാഷണം തുടരുകയോ ചെയ്യുന്നതാണോ? ശരി, ഒരുപക്ഷേ അതെ. A.M.M.A നേതൃത്വം അവരുടെ നിലപാട് പങ്കുവയ്ക്കേണ്ട സമയമാണിത്. ഞങ്ങളെ ചോദ്യം ചെയ്യുന്നതിനുപകരം, അവർ സ്വയം ചോദ്യം ചെയ്യുകയും അവരുടെ കാഴ്ചപ്പാടുകൾ നമ്മളുമായി പങ്കിടുകയും ചെയ്യുന്ന സമയമാണിത്. ഞങ്ങൾ രണ്ടുപേരും A.M.M.A നേതൃത്വത്തിലുള്ള ഓരോ അംഗത്തിനും (ഈ കുറിപ്പിന്റെ അവസാനം പട്ടികപ്പെടുത്തിയിരിക്കുന്നു) താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് ഒരു കത്ത് അയച്ചു.

1. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീ ഇടവേള ബാബു മാധ്യമങ്ങളിൽ നടത്തിയ അഭിമുഖങ്ങളും അതെ തുടർന്ന് വെെസ് പ്രസിഡന്റ് ഗണേഷ് കുമാർ നടത്തിയ പ്രതികരണത്തെക്കുറിച്ചും ഒരു വ്യക്തികളെന്ന നിലയിലും A.M.M.A നേതൃത്വമെന്ന നിലയിലും എന്ത് നിലപാടാണ് സ്വീകരിക്കുന്നത്? 

2. നേതൃത്വത്തിലെ ചില അംഗങ്ങൾ A.M.M.A യെയും ചലച്ചിത്രമേഖലയെയും മൊത്തത്തിൽ അപകീർത്തിപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയിൽ പെരുമാറുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുക?

3.  A.M.M.A ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. സിദ്ദിഖിനെതിരേ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട്  ജനറൽ സെക്രട്ടറി അഭിമുഖങ്ങളിൽ നടത്തിയ പ്രതികരണത്തിന്റെ വെളിച്ചത്തിൽ-  ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ഉപദ്രവത്തെ തടയുകയും പരിരക്ഷിക്കുകയും ചെയ്യുന്ന പോഷ് ആക്റ്റ് (POSH ACT) നേതൃത്വം നടപ്പിലാക്കിയിട്ടുണ്ടോ?

''പുരുഷാധിപത്യത്തിൽ സമാധാനം എന്നത് സ്ത്രീകൾക്കെതിരായ യുദ്ധമാണ്''-  മരിയ മെെൽസ്

അവൾക്കൊപ്പം, അമ്മനേതൃത്വം മൗനം വെടിയണം

എന്ന് രേവതിയും പദ്മപ്രിയയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com