നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലും സെൻസറിങ് വരുമോ? സുപ്രീംകോടതിയിൽ ഹർജി
കോവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ വന്നതോടെ രാജ്യം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തിയറ്റർ തുറക്കാത്തതിനാൽ നിരവധി ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ആരാധകരിലേക്ക് എത്തിയത്. നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനുമാണ് അരാധകർ ഏറെയും. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയിൽ പരിഗണനയിലാണ്.
നെറ്റ്ഫ്ളിക്സിനും ആമസോൺ പ്രൈമിനും നിയന്ത്രണം വേണമെന്ന് കാട്ടി നൽകിയ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേന്ദ്രസർക്കാരിന് നോട്ടീസയക്കുകയും ചെയ്തു. സെൻസർഷിപ്പില്ലാതെയാണ് സിനിമകളും ഡോക്യുമെന്ററികളും സീരീസുകളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. എന്നാൽ സുപ്രീംകോടതിയുടെ പുതിയ നീക്കത്തിലൂടെ ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം കൊണ്ടുവരുമോ എന്നാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'ബാഡ് ബോയ് ബില്യണേഴ്സ് എന്ന ഡോക്യുമെന്ററി സീരീസിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോടതികൾ ഉത്തരവിറക്കിയിരുന്നു. വൻകിട വായ്പകൾ വരുത്തിവച്ച് രാജ്യം വിടുകയോ ജയിലിലാവുകയോ ചെയ്ത ശതകോടീശ്വരൻമാരെക്കുറിച്ചാണ് ഇതിൽ പറയുന്നത്. സഹാറ ഗ്രൂപ്പുടമ സുബ്രത റോയിയെക്കുറിച്ചുള്ള എപ്പിസോഡ് പുറത്തുവിടുന്നത് തടഞ്ഞുകൊണ്ട് ബിഹാറിലെ അരാരിയ സിവിൽ കോടതി ഇഞ്ചങ്ഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നെറ്റ്ഫ്ലിക്സ് നൽകിയ ഹർജി പട്ന ഹൈക്കോടതി തള്ളി. സുപ്രീംകോടതിയാകട്ടെ ഇത് പരിഗണിക്കാൻ വിസമ്മതിക്കുകയും ചെയ്തു. സമാനമായ രീതിയിൽ വിജയ് മല്യയും നീരവ് മോദിയും രാമലിംഗരാജുവും പല ഹർജികൾ രാജ്യത്തെ വിവിധ കോടതികളിൽ നൽകി. ഇതോടെ, റിലീസ് നീട്ടി വയ്‍ക്കേണ്ടി വന്നു. എന്നാൽ രാമലിംഗരാജുവിന്‍റെ എപ്പിസോഡ് ഒഴികെ മറ്റെല്ലാ എപ്പിസോഡുകളും റിലീസ് ചെയ്യാൻ നെറ്റ്‍ഫ്ലിക്സിന് പിന്നീട് അനുമതി കിട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ