'അമ്മ'യ്ക്കു വേണ്ടി തിലകൻ ചേട്ടനോട് അന്ന് ചെയ്തത് തെറ്റായിപ്പോയി, കുറ്റബോധം ഇപ്പോഴുമുണ്ട്'; സിദ്ധിഖ്

തിലകൻ ചേട്ടനുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെന്നും അത് താനായിട്ട് നശിപ്പിക്കുകയായിരുന്നുവെന്നും സിദ്ധിഖ് വ്യക്തമാക്കി
'അമ്മ'യ്ക്കു വേണ്ടി തിലകൻ ചേട്ടനോട് അന്ന് ചെയ്തത് തെറ്റായിപ്പോയി, കുറ്റബോധം ഇപ്പോഴുമുണ്ട്'; സിദ്ധിഖ്

താരസംഘടനയായ അമ്മയ്ക്ക് വേണ്ടി നടൻ തിലകനോട് എതിർത്ത് സംസാരിച്ചത് തെറ്റായിപ്പോയെന്ന് തുറന്നു പറഞ്ഞ് നടൻ സിദ്ധിഖ്. അതിൽ നല്ലതു പോലെ കുറ്റബോധമുണ്ടെന്ന് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സിദ്ധിഖ് പറഞ്ഞു. തിലകൻ ചേട്ടനുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെന്നും അത് താനായിട്ട് നശിപ്പിക്കുകയായിരുന്നുവെന്നും സിദ്ധിഖ് വ്യക്തമാക്കി. 

"അസോസിയേഷന്‍റെ ഭാഗത്തുനിന്നുകൊണ്ട് തിലകന്‍ ചേട്ടനോട് എതിര്‍ത്ത് സംസാരിക്കുകയാണ് ഞാനന്ന് ചെയ്തത്. അത് തെറ്റായിപ്പോയെന്ന കുറ്റബോധം എനിക്ക് നല്ലതുപോലെയുണ്ട്. അമ്മയിലെ പല അംഗങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിക്കുകയാണ് ഞാന്‍ അന്ന് ചെയ്തത്. മറ്റു പലര്‍ പറഞ്ഞതിനേക്കാളും ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്ന് തിലകന്‍ ചേട്ടന്‍റെ മകള്‍ എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്. അതൊരു വല്ലാത്ത വേദനയായി" സിദ്ധിഖ് പറഞ്ഞു. 

തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്തതാണ് താന്‍ ചെയ്തതെന്നും പിന്നീട് ഒരിക്കൽ അദ്ദേഹത്തെ കണ്ടപ്പോൾ ക്ഷമ പറഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. ചാനൽ പരിപാടിക്കിടെയാണ് അദ്ദേഹത്തെ കണ്ടത്. എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞപ്പോൾ ആ തിരിച്ചറിവുണ്ടായല്ലോ, അത് മതി എന്നായിരുന്നു തിലകൻ ചേട്ടൻ മറുപടി നൽകിയത്. 

ഞങ്ങള്‍ക്കിടയിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ എല്ലാ ദിവസവും വിളിക്കുമായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വീട്ടില്‍ രണ്ടുമൂന്ന് തവണ പോയി കണ്ടിരുന്നു. ഒരു തവണ ഒപ്പം മമ്മൂക്കയും ഉണ്ടായിരുന്നു. ഞാനായിട്ടുതന്നെയാണ് ആ ബന്ധം നശിപ്പിച്ചുകളഞ്ഞത്. അസോസിയേഷനില്‍ അത്രയും സീനിയര്‍ ആയിട്ടുള്ള ഒരു വ്യക്തി അങ്ങനെ ചെയ്തതിന് ഞാന്‍ അത്രയ്ക്ക് പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. നല്ലതുപോലെ സംസാരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മഞ്ഞ് ഉരുകുമായിരുന്നു. പക്ഷേ എതിര്‍ത്ത് സംസാരിച്ചതിന് ക്ഷമ ചോദിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്, ഞാന്‍ ചോദിച്ചിട്ടുമുണ്ട്"- സിദ്ധിഖ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com