അവാർഡ് ചിത്രം 'വാസന്തി' കോപ്പിയടി; തമിഴ് നാടകത്തിന്റെ മോഷണമെന്ന് എഴുത്തുകാരൻ 

ഇന്ദിര പാർത്ഥ സാരഥിയുടെ പോർവേ ചാർത്തിയ ഉടൽകൾ എന്ന നാടകത്തിൽ നിന്നും മോഷ്ടിച്ചതാണ് വാസന്തി എന്നാണ് ആരോപണം
അവാർഡ് ചിത്രം 'വാസന്തി' കോപ്പിയടി; തമിഴ് നാടകത്തിന്റെ മോഷണമെന്ന് എഴുത്തുകാരൻ 

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഈ വർഷം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'വാസന്തി'ക്കെതിരെ ഗുരുതര ആരോപണം. തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥ സാരഥിയുടെ 'പോർവേ ചാർത്തിയ ഉടൽകൾ' എന്ന നാടകത്തിൽ നിന്നും മോഷ്ടിച്ചതാണ് വാസന്തി എന്നാണ് ആരോപണം. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി കെ ശ്രീനിവാസൻ ആണ് ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

കഥയും കാലവും സന്ദർഭവും മാറ്റി വാസന്തി പിറന്നു എന്ന അണിയറപ്രവർത്തകരുടെ വാദത്തെ കഥാപാത്രത്തിന്റെ പേര് പോലും മാറ്റാൻ വാസന്തിക്കാർക്കു ആയില്ല എന്നാണ് വിമർശിക്കുന്നത്. "ഇന്ദിര പാർത്ഥസാരഥിയെ വിളിച്ചു ഞാൻ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? അദ്ദേഹം, പറഞ്ഞു, "എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാൻ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു".", പോസ്റ്റിൽ അദ്ദേഹംപറയുന്നു. 

പി കെ ശ്രീനിവാസന്റെ ഫേസ്‌ബുക്ക് കുറിപ്പ്

വാസന്തിയെ മോഷ്ടിച്ചവർ
"വാസന്തി വന്ന വഴി " എന്നൊരു ലേഖനം ഇന്നലത്തെ മനോരമയുടെ ഞായറാഴ്ചയിൽ കണ്ടു. ലേഖകൻ എം കെ കുര്യാക്കോസ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാൻ, സജസ് റഹ്മാൻ എന്നിവരെ കുറിച്ചാണ് എഴുത്തു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ പോർവേ ചാർത്തിയ ഉടൽകൾ (പുതപ്പു പുതപ്പിച്ച ശരീരങ്ങൾ) എന്ന കഥയിലെ കഥാപാത്രമാണ് വാസന്തി എന്ന് സംവിധായകർ പറയുന്നു. 2010 ൽ വാസന്തി നാടകരൂപത്തിൽ ആക്കിയെന്നും രംഗത്ത് അവതരിപ്പിച്ചെന്നും പറയുന്നുണ്ട്. ആ കഥാപാത്രത്തിൽ സിനിമക്കുള്ള സാധ്യത കണ്ടെത്തി ഇപ്പോൾ വാസന്തി എന്ന സിനിമ വന്നിരിക്കുന്നു. പോർവേ ചാർത്തിയ ഉടൽകൾ ഐപിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരന്റെ നാടകം സിനിമയാക്കുമ്പോൾ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണം. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ ഐപി എന്ന് ഞങ്ങൾ, സുഹൃത്തുക്കൾ വിളിക്കുന്ന ഇന്ദിര പാർത്ഥസാരഥിയെ വിളിച്ചു ഞാൻ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? മലയാളത്തിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ ഐപി എന്നെ വിളിക്കും. കാരണം കേന്ദ്ര അക്കാദമി അവാർഡ് ലഭിച്ച കുരുതിപ്പുനൽ ഉൾപ്പെടെ മൂന്നു നോവലുകളും കുറെ കഥകളും ഞാനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. അദ്ദേഹം, പറഞ്ഞു, "എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാൻ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു." (‌വര്ഷങ്ങൾക്കു മുൻപ് കുരുതിപ്പുനൽ ഐപിയുടെ അനുവാദമില്ലാതെ ദേശാഭിമാനി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. കൂടാതെ ചിന്ത അത് അനുവാദമില്ലാതെ തന്നെ പുസ്തകമാക്കുകയും ചെയ്തു. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന കാലത്തു നേരിൽ കണ്ടപ്പോൾ ഇ എം എസ് നമ്പൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു. ഐപിക്ക്‌ പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോക്ഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോക്ഷണം. അദ്ദേഹം സർക്കാരിനെ ഇക്കാര്യം അറിയിച്ചാൽ മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വീകരിക്കാനാവുമോ? കഥയും കാലവും സന്ദർഭവും മാറ്റി വാസന്തി പിറന്നു എന്നാണ് ഉളുപ്പില്ലാതെ അവർ പറയുന്നത്. കഥാപാത്രത്തിന്റെ പേര് പോലും മാറ്റാൻ വാസന്തിക്കാർക്കു ആയില്ല. (ഐപിയുടെ ഉച്ചിവയിൽ എന്ന കഥയാണ് കെ എസ് സേതുമാധവൻ മറുപക്കം എന്ന പേരിൽ 1992 ൽ സിനിമയാക്കിയത്. തമിഴ് സിനിമാലോകത്തെ ആദ്യത്തെ സ്വർണ കമൽ ആ ചിത്രത്തിനായിരുന്നു.) ഇത്തരത്തിലുള്ള മോഷണങ്ങൾ മലയാള സിനിമയുടെ യശ്ശസ്സിനു അപമാനകരമല്ലേ? - പോസ്റ്റിൽ പറയുന്നതിങ്ങനെ. 

അതേസമയം സിനിമ കോപ്പിയടിയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് നിർമ്മാതാവും നടനുമായ സിജു വിൽസൺ പ്രതികരിച്ചു. ആരോപണമുന്നയിക്കുന്നവർ സിനിമ രണ്ടിട്ട് പ്രതികരിക്കണമെന്നാണ് സിജു പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com