തെരഞ്ഞെടുപ്പ് അടുത്തതോടെ താരങ്ങളുടെ പാർട്ടി പ്രവേശനം തമിഴ്നാട്ടിൽ ചൂടുപിടിച്ച ചർച്ചയാവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിൽ ചർച്ചകൾ സജീവമായിരുന്നു. വിജയും വടിവേലുവും ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അതിന് പിന്നാലെ ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി വിജയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടിവേലു.
രാഷ്ട്രീയത്തിലേക്ക് കടക്കാൻ തനിക്ക് പദ്ധതിയില്ലെന്നാണ് തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വടിവേലു വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011ലെ തമിഴ്‍നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ രാഷ്ട്രീയ വേദികളില്‍ അധികം കണ്ടിട്ടില്ല. സിനിമയിലും അത്ര സജീവമല്ല വടിവേലു. വിജയ് നായകനായി എത്തിയ മെര്‍സലിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.
വിജയുടെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചയായതോടെയാണ് പിതാവ് എസ് എ ചന്ദ്രശേഖര്‍ വിശദീകരണവുമായി എത്തിയത്. ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും എന്നാല്‍ ബിജെപിയുമായി തങ്ങള്‍ക്ക് ഒരു രീതിയിലും യോജിച്ചുപോവാന്‍ ആവില്ലെന്നുമായിരുന്നു ചന്ദ്രശേഖറിന്‍റെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ