'അവിടെവച്ച് പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു, അയാള്‍ എന്നെ കുടുക്കി': എല്‍ജെപി  സ്ഥാനാര്‍ത്ഥിക്കെതിരെ അമീഷ

ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്രയ്‌ക്കെതിരെയാണ് അമീഷ രംഗത്തെത്തിയത്
'അവിടെവച്ച് പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു, അയാള്‍ എന്നെ കുടുക്കി': എല്‍ജെപി  സ്ഥാനാര്‍ത്ഥിക്കെതിരെ അമീഷ

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് കൊലചെയ്യപ്പെടുമെന്ന ഭീഷണിയിലാണെന്ന് നടി അമീഷ പട്ടേല്‍. ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്രയ്‌ക്കെതിരെയാണ് അമീഷ രംഗത്തെത്തിയത്. ബിഹാറിലുണ്ടായ അനുഭവങ്ങള്‍ പേടിസ്വപ്‌നം പോലെയായിരുന്നെന്നും താരം പറഞ്ഞു. മുംബൈയിലേക്ക് മടങ്ങിയെത്തിയതിന് ശേഷവും പ്രകാശ് തന്നെ ഭീഷണിപ്പെടുത്തിയതായും അമീഷ ആരോപിച്ചു. 

ജീവന്‍ നഷ്ടപ്പെടുമോ എന്ന പേടിയിലായിരുന്നു ഞാന്‍. പ്രചാരണ സമയത്ത് ഒരു കൂട്ടം ആളുകള്‍ എനിക്കൊപ്പം എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ സുരക്ഷിതമായി മുംബൈയില്‍ എത്തുന്നതുവരെ മിണ്ടാതെ അവര്‍ പറയുന്നതെല്ലാം അനുസരിക്കുകയായിരുന്നു- ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

മുംബൈയില്‍ തിരിച്ചു വന്നതിന് ശേഷവും അയാളില്‍ നിന്ന് ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചു. അയാളെ പ്രശംസിച്ച് സംസാരിക്കാനാണ് എന്നോട് പറഞ്ഞത്. എന്നാല്‍ മുംബൈയില്‍ എത്തിയതോടെ അയാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയാന്‍ തീരുമാനിക്കുകയായിരുന്നു. വൈകുന്നേരത്തെ വിമാനത്തില്‍ തിരിച്ചുപോകാന്‍ വിടാതെ തന്നെ ഒരു ഗ്രാമത്തില്‍ താമസിപ്പിച്ചെന്നും അയാളെ അനുസരിച്ചില്ലെങ്കില്‍ അവിടെ നിര്‍ത്തിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അമീഷ കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ അവിടെ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു. എന്റെ കാര്‍ എപ്പോഴും അയാളുടെ ആളുകളാല്‍ ചുറ്റപ്പെട്ടിരിക്കും. അയാള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കാര്‍ മുന്നോട്ടെടുക്കാന്‍ സമ്മതിച്ചില്ല. അയാള്‍ എന്നെ കുടുക്കി. എന്റെ ജീവിതം തന്നെ അപകടത്തിലാക്കി. ഇതാണ് അയാളുടെ പ്രവര്‍ത്തന രീതി- താരം പറഞ്ഞു. 

എന്നാല്‍ തനിക്കെതിരെ അമീഷ ഉയര്‍ത്തിയ ആരോപണങ്ങളില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് അമീഷ പറയുന്നത്. തന്റെ ബന്ധുക്കളാണ് നടിയെ കൊണ്ടുവന്നതെന്നും അവര്‍ക്കായി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നതെന്നും പ്രകാശ് ചന്ദ്ര പറഞ്ഞു. നടി പറഞ്ഞതുപോലെയൊന്നും ഇവിടെ നടന്നിട്ടില്ല. ഇന്ന് എന്റെ ഡ്രൈവര്‍ അമീഷയുടെ പിഎയെ വിളിച്ചിരുന്നു. എനിക്ക് അനുകൂലമായ വിഡിയോ ചെയ്യാന്‍ തയ്യാറാണെന്നും പത്ത് ലക്ഷം രൂപ തരണമെന്നുമാണ് പറഞ്ഞത്. കഹോന പ്യാര്‍ ഹേയിലൂടെ ശ്രദ്ധേയയായ നടിയാണ് അമീഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com