'അവൻ ആൾ 'അപകടകാരിയാ', മമ്മൂട്ടിയെക്കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞു; കുറിപ്പുമായി ബാലചന്ദ്രമേനോൻ

കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെയാണ് താൻ അന്ന് നിങ്ങളെ നോക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ
'അവൻ ആൾ 'അപകടകാരിയാ', മമ്മൂട്ടിയെക്കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞു; കുറിപ്പുമായി ബാലചന്ദ്രമേനോൻ


ദ്യമായി മമ്മൂട്ടിയെ കണ്ടത്, അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേട്ടത്, ഒന്നിച്ച് പ്രവർത്തിച്ചത്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ബാലചന്ദ്രമേനോന്റെ കുറിപ്പിൽ ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാണ്. സിനിമയിലും ജീവിതത്തിലും അങ്ങനെ തൊടുന്നതിലെല്ലാം ഭാ​ഗ്യമുള്ളയാളാണ് മമ്മൂട്ടി എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. സജിൻ എന്ന പേരിൽ അഭിനയിക്കുമ്പോഴാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നത്.  കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെയാണ് താൻ അന്ന് നിങ്ങളെ നോക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അതിന് മുൻപ് നടൻ സുകുമാരനാണ് ആദ്യമായി തനിക്കൊപ്പം അഭിനയിച്ച ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്. അവൻ ആൾ 'അപകടകാരിയാ- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വളരെ കുറച്ച് സിനിമയിൽ മാത്രമാണ് പ്രവർത്തിച്ചിട്ടൊള്ളൂവെങ്കിലും ആരോ​ഗ്യകരമായ ബന്ധം നമ്മൾ തമ്മിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താങ്കളുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന ചെറിയ കുട്ടിയെ താൻ കണ്ടിട്ടുണ്ടെന്നും എന്നും ആ കുട്ടിയെ കൂടെ കൂട്ടണമെന്നും അദ്ദേഹം പറയുന്നു. അവനാണ് നിങ്ങളുടെ ചിരിക്ക് നൈർമ്മല്യം പകരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്രമേനോൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം

മമ്മൂട്ടി, ഇന്നത്തെ "BIRTHDAY BOY" ക്കുള്ള എന്റെ കുറിപ്പാണിത് .....ആദ്യം തന്നെ പറയട്ടെ , നിങ്ങൾ ഒരു ഭാഗ്യവാനാണ് ...ഒരു സിനിമാക്കാരൻ എന്ന നിലയിൽ...കുടുംബസ്ഥനെന്ന നിലയിൽ...അങ്ങനെ പലതിലും ...ചുരുക്കിപ്പറഞ്ഞാൽ ഒരു അനുഭവ യോഗമുള്ള ' ജാതകൻ ' എന്നർത്ഥം.നന്നായിരിക്കട്ടെ...!

നിങ്ങളുടെ ഇന്നത്തെ ഈ സന്തോഷത്തിനു കാരണം വർഷങ്ങളായുള്ള നിങ്ങളുടെ അശ്രാന്തപരിശ്രമമാണെന്നു കൂടി ചേർത്തു വായിക്കണം . ഞാനിന്നും ഓർക്കുന്നു , സിനിമയിൽ ഒരു കാലഘട്ടത്തിൽ, നിങ്ങൾ പ്രത്യക്ഷമാവുമ്പോൾ ഒന്നടങ്കം കൂവൽ ഉതിർത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു . സുന്ദരനായ നിങ്ങൾ കൂളിങ് ഗ്ലാസ് കൂടി വെച്ച് മോഡി പിടിപ്പിച്ചു തീയറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോൾ അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത്. പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രീകരിച്ചു . 'മമ്മൂട്ടിയുടെ ജാഡ ' എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നു. എന്നാൽ ആ ജാഡയെയൊക്കെ മറികടന്ന് നിങ്ങൾ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചു ; അവർക്കു നിങ്ങൾ 'മൊഞ്ചുള്ള മമ്മൂക്കയായി '...

സബാഷ്!

ഇനി നാം തമ്മിലുള്ള കാര്യം . ഞാൻ നിങ്ങളെ ആദ്യമായി കാണുന്നത് എന്നാണെന്നു അറിയാമോ ? നിങ്ങളറിയാതെയാണ്. നിങ്ങളെ അടി മുതൽ മുടി വരെ ഞാൻ ഉറ്റു നോക്കി കണ്ടിരുന്നു. ശരിക്കും ഒരു 'പെണ്ണ് കാണൽ' പോലെ, കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെ. ഈ പെണ്ണ് കാണൽ ഞാനല്ലാതെ മറ്റു രണ്ടു പേരെ അറിഞിഞ്ഞിരുന്നുള്ളു. സെഞ്ച്വുറി രാജുമാത്യുവും കൊച്ചുമോനും. ഒരു ക്ലൂ കൂടി പറയാം അന്ന് നിങ്ങളുടെ പേര് മമ്മൂട്ടി എന്നായിരുന്നില്ല. 'സജിൻ 'എന്നായിരുന്നു . (ഇതിന്റെ വിശദവിവരങ്ങൾ എന്റെ തന്നെ "filmy FRIDAYS " SEASON 3 ൽ ഞാൻ വിശദമായി പിന്നെ പരാമർശിക്കുന്നുണ്ട്) .

പിന്നെ, ഞാൻ നേരിട്ട് കാണും മുൻപ് നിങ്ങളെപ്പറ്റി എന്നോട് പറഞ്ഞത് നടൻ സുകുമാരനായിരുന്നു . "വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ " എന്ന ചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് സുകുമാരൻ എന്റെ "കലികയുടെ " സെറ്റിൽ എത്തുന്നത് . സംസാര മധ്യേ സുകുമാരൻ പറഞ്ഞു : "ഇക്കഴിഞ്ഞ സിനിമയിൽ എന്റെ കൂടെ ഒരു ചെറുപ്പക്കാരൻ അഭിനയിച്ചു .മമ്മൂട്ടി.". തന്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ കൂട്ടിച്ചേർത്തു . "അവൻ ആൾ 'അപകടകാരിയാ..'".. പ്രതീക്ഷയ്ക്കു വക നൽകുന്ന നടൻ എന്നാണു സുകുമാരൻ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി .

മമ്മൂട്ടി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് മമ്മൂട്ടി ആയിട്ടു തന്നെ, "ചിരിയോ ചിരി"യിൽ . പിന്നീട് "ശേഷം കാഴ്ചയിൽ " ഒരു സ്വിമ്മിങ് കോച്ച് ആയിട്ട് .അതുകഴിഞ്ഞാൽ "നയം വ്യക്തമാക്കുന്നു " എന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായിട്ടും . എന്നെ മൊത്തത്തിൽ UNSAFE ആക്കിയ SAFE എന്ന വിതരണക്കമ്പനിയുടെ തകർച്ചയിൽ നിന്ന് കരകയറാൻ ആ ചിത്രം തെല്ലൊന്നുമല്ല എന്നെ സഹായിച്ചത് .എന്നാൽ നിങ്ങൾ കൂട്ടത്തിൽ ഒരു കൊടും ക്രൂരത കൂടി കാട്ടി . ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുൻപ് എനിക്ക് രണ്ടാഴ്ച സമയമേ തന്നുള്ളൂ ..

ആ സമയത്തു നടക്കേണ്ടിയിരുന്ന ഒരു മമ്മൂട്ടി ചിത്രം പെട്ടന്ന് ക്യാൻസൽ ആയി . ആ ഡേറ്റ് എനിക്ക് സമ്മാനിച്ചിട്ടു മമ്മൂട്ടി പറഞ്ഞു : "ഇപ്പോഴത്തെ ചുറ്റുപാടിൽ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സിനിമ ...അത് നിങ്ങൾക്കുമാത്രമേ കഴിയൂ ".....(അതേപ്പറ്റി ഇനിയുമുണ്ട് ഒത്തിരി പറയാൻ .അത് SEASON 3 ൽ ആവാം)

രാപ്പകൽ, കുഞ്ഞനന്തന്റെ കട , ഏറ്റവും അടുത്തു റിലീസാകാനിരിക്കുന്ന "വൺ " എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട് . ഇത്രയും കുറച്ചു സിനിമകളിൽ മാത്രമേ നമ്മൾ സഹകരിച്ചുള്ളുവെങ്കിലും നമ്മൾ തമ്മിൽ ആരോഗ്യകരമായ ഒരു ബന്ധം തീർത്തെടുത്തു . ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാം . എല്ലാവരും എന്നെ മേനോൻ എന്ന് വിളിക്കുമ്പോൾ മമ്മൂട്ടി എന്തുകൊണ്ടോ തുടക്കം മുതൽ എന്നെ ' മിസ്റ്റർ മേനോൻ' എന്നേ വിളിക്കുകയുള്ളു .

അതാണ് മമ്മൂട്ടി....

എല്ലാവരും ആശംസകൾ നേരുന്ന ഈ ദിനത്തിൽ ഞാനും നിങ്ങൾക്കും കുടുംബത്തിനുമായി പ്രാർത്ഥിക്കുന്നു . ഇനി ഒരു സ്വകാര്യം ....ആരുംകേൾക്കണ്ട .. അറിഞ്ഞോ അറിയാതെയോ പൗരുഷത്തിന്റെ പ്രതീകമായ നിങ്ങളുടെ ഉള്ളിൽ, അതായതു മമ്മൂട്ടിയുടെ ഉള്ളിൽ ഒരു "കൊച്ചു കുട്ടി" ഒളിഞ്ഞിരിക്കുന്നത് ഞാൻ അറിയുന്നു . "ശേഷം കാഴ്ചയുടെ "ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒരു രാത്രി മടക്കയാത്രയിൽ നിങ്ങൾ അന്തം വിട്ട് കാറോടിച്ചപ്പോഴും , "നയം വ്യക്തമാകുന്നു" തിരുവന്തപുരം ഷൂട്ടിങ് വേളയിൽ എന്റെ വീട്ടിൽ ഉച്ചയൂണ് കഴിഞ്ഞപ്പോൾ എന്നെ മക്കളുമൊത്ത് ക്യാമറയിൽ പകർത്താൻ നിങ്ങൾ വെമ്പൽ കാട്ടിയപ്പോഴും, എന്തിനേറെ "നയം ...." ഷൂട്ടിങ് കഴിഞ്ഞു പോകവേ എല്ലാവരും കേൾക്കെ ,

"ഞാൻ ഈ പടത്തിൽ അഭിനയിച്ചിട്ടേയില്ല ....' എന്ന് പറഞ്ഞപ്പോഴുമൊക്കെ നിങ്ങളിലെ ആ 'കുട്ടിയെ' ഞാൻ അടുത്തു കണ്ടിട്ടുണ്ട് ....

അവനെ എന്നും നിങ്ങൾ കൂടെ കൂട്ടണം .അവനാണ് നിങ്ങൾക്ക് സുഗന്ധം പകരുന്നത് ...അവനാണ് നിങ്ങളുടെ ചിരിക്ക് നൈർമ്മല്യം പകരുന്നത് ....ഏവരെയും പോലെ ഞാനും നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com