മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പോക്കിരിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് വൈശാഖ് സംവിധായക വേഷമണിയുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പർസ്റ്റാറിനൊപ്പം. മമ്മൂട്ടി ദേഷ്യപ്പെടുമെന്നും പിണങ്ങുമെന്നും പലരും പറഞ്ഞിരുന്നു, എന്നാൽ തന്നോട് ദേഷ്യപ്പെടുകയോ പിണങ്ങുകയോ ചെയ്തിട്ടില്ല എന്നാണ് വൈശാഖ് പറയുന്നത്. പകരം ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തരികയും കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലാണ് വൈശാഖിന്റെ പ്രതികരണം. ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ'പഠിച്ചിട്ടില്ലാത്ത നടനാണ് അദ്ദേഹമെന്നും വൈശാഖ് കുറിക്കുന്നു.
വൈശാഖിന്റെ കുറിപ്പ് വായിക്കാം
പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,
പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .
ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,
പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.
ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു ,
കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു.
പോക്കിരിരാജയിൽ പകച്ചു നിന്നപ്പോൾ ,
കരുതലിന്റെ സംരക്ഷണം തന്നു .
വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു,
ഒരു ഫോൺ കോളിനപ്പുറത്ത് വൻമതിലിന്റെ
സംരക്ഷണം പോലെ,ഒരു 'വല്യേട്ട'നുണ്ട്
വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യൻ
അഭ്രപാളികളിൽ നിരന്തരം വിസ്‍മയം തീർക്കുമ്പോളും ,ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ'പഠിച്ചിട്ടില്ലാത്ത നടൻ,പ്രിയപ്പെട്ട മമ്മൂക്ക !
എനിക്ക് മാത്രമല്ല പലർക്കും മമ്മൂക്ക ഒരു കോൺഫിഡൻസ് ആണ് .
കാരണം ,
വിജയിക്കുന്നവന്റെയും
പരാജയപ്പെടുന്നവന്റെയും മുന്നിൽ ആ വാതിൽ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും .
ഒരു വേർതിരിവും ഇല്ലാതെ,
ഒരു കരുതൽ ഇവിടെയുണ്ട് എന്ന ഉറപ്പോടെ
പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിന ആശംസകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ