ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു റിപ്പോർട്ട്. എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. കോവിഡ് വൈറൽ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു ഡോക്ടർമാരുടെ കണ്ടെത്തൽ.
എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നത് വരെ വെന്റിലേറ്റർ സഹായം തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അതേസമയം അവയവമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള വാർത്തകൾ ആശുപ്രത്രിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ആഴ്ചകൾക്കു മുൻപ് കോവിഡ് രോഗിയിൽ വിജയകരമായി ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു. ഗുരുഗ്രാം സ്വദേശിയായ 48കാരനായ ബിസിനസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ