സംവിധായകൻ അൽഫോൺസ് പുത്രനെതിരെ രൂക്ഷ വിമർശനവുമായി വികെ പ്രകാശ്. അൽഫോൺസ് പുത്രന്റെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി അദ്ദേഹം എത്തിയത്. വികെ പ്രകാശും അനൂപ് മേനോനും ഒന്നിച്ച സിനിമകളെക്കുറിച്ചായിരുന്നു അൽഫോൺസിന്റെ പ്രതികരണം. അൽഫോൺസ് പുത്രനെയൊർത്ത് ലജ്ജിക്കുന്നു എന്നാണ് ഇതിന് മറുപടിയായി വികെപി കുറിച്ചത്.
ന്യൂജനറേഷൻ സിനിമകളിലെ അശ്ലീലത്തെക്കുറിച്ചാണ് 2013ല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അൽഫോൺസ് പുത്രൻ പറയുന്നത്. കുറച്ച് സിനിമകളിൽ മാത്രമാണ് അശ്ലീലമുള്ളതെന്നു പറഞ്ഞ അൽഫോൺസ് ചൂണ്ടിക്കാട്ടിയത് അനൂപ് മേനോൻ- വികെപി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ യു സര്‍ട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് ഒരു പ്രശ്‌നം. അതിലായിരുന്നു കുറച്ച് എ ഡയലോഗ്‌സ് ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ- എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് വികെ പ്രകാശാണെങ്കിലും അനൂപ് മേനോൻ ചിത്രങ്ങൾ എന്നാണ് അൽഫോൺസ് പുത്രൻ പറഞ്ഞത്. കൂടാതെ ആഷിഖ് അബുവിന്റേയോ സമീർ താഹിറിന്റേയോ വിനീത് ശ്രീനിവാസന്റേയോ ചിത്രങ്ങളിൽ അശ്ലീലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് വികെപിയെ പ്രകോപിപ്പിച്ചത്. അടുത്തിടെ അൽഫോൺസിനെ പുകഴ്ത്തിക്കൊണ്ട് അഭിമുഖം വൈറലായതിന് പിന്നാലെയാണ് മറുപടിയുമായി സംവിധായകൻ രംഗത്തെത്തിയത്.
വികെ പ്രകാശിന്റെ കുറിപ്പ് വായിക്കാം
വലിയൊരാളുടെ അഭിമുഖം കാണാനിടയായി. ഇത് എന്നു വന്നതാണെന്ന് അറിയില്ല. സാധാരണ ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളിൽ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. ഇവിടെ ഞാൻ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകൾക്കുളള മറുപടിയാണ്. ട്രിവാന്‍ഡ്രം ലോഡ്ജിന്‍ ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകൾ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ പ്രഫഷനോട് തന്നെയുള്ള അനാദരവ്ആണ്. ലജ്ജ തോന്നുന്നു താങ്കളോട്. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ