ബാംഗളൂർ; ബാംഗളൂർ മയക്കുമരുന്ന് കേസിൽ കന്നഡ സിനിമയിലെ പ്രമുഖ താരദമ്പതികളെ ഇന്ന് സിസിബി ചോദ്യം ചെയ്യും. നടി ഐന്ദ്രിയ റോയ്, നടൻ ദിഗന്ത് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരോടെ രാവിലെ 11 മണിയോടെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിൽ വിളിച്ചാണ് ബാംഗളൂരിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടത്.
മയക്കുമരുന്ന് കേസില്‍ ഇന്നലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തിയിരുന്നു. ഒളിവില്‍ തുടരുന്ന ആദിത്യ ആല്‍വയെ നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്തിരുന്നു. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധുകൂടിയാണ് ആദിത്യ ആല്‍വ.
അതേസമയം അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ജാമ്യം നിഷേധിച്ചാല്‍ സഞ്ജനയെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ ജയിലിലാണ്. മയക്കുമരുന്ന് കൈവശം വച്ചെന്നടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ രാഗിണി ദ്വിവേദിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് താരത്തെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിക്കുക. കേസില്‍ അറസ്റ്റിലായ മലയാള നടന്‍ നിയാസിനെയും മറ്റ് മൂന്ന് പ്രതികളെയും ഇതേ ജയിലിലേക്കാണ് മാറ്റിയത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. നടിമാരെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളിലേക്കെത്തിയ ഉന്നതരിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ