സീരിയൽ നടനും സുഹൃത്തുമായ ശബരീനാഥിന്റെ വിയോഗത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി നടൻ മനോജ് കുമാർ. ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു എന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. തിരുവനന്തപുരത്ത് നമ്മുടെ സീരിയൽ സഹപ്രവർത്തകർക്ക് എന്തെങ്കിലും അപകടമുണ്ടായാൽ ആദ്യം വിളിക്കുക ശബരിയെ ആയിരുന്നു. ഇന്നലെ രാത്രിയും ആദ്യം വിളിച്ചത് അവനെതന്നെയാണ്. എന്നാൽ "മനോജേട്ടാ... ഞാനിവിടെ തന്നെയുണ്ട് എന്നുപറയാൻ ഫോൺ എടുത്തില്ലെന്നും അദ്ദേഹം കുറിച്ചു. പരേതന്മാർക്ക് നല്കുന്ന "വാക്കുകൾ" ചാർത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും എന്നും ചിരിച്ച മുഖത്തോടെ എന്റെ മനസിൽ നീയുണ്ടാകുമെന്നും മനോജ് പറയുന്നു.
മനോജ് കുമാറിന്റെ കുറിപ്പ് വായിക്കാം
ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു... എൻ്റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ...!!!? ഒന്നും എനിക്ക് മനസ്സിലാവുന്നില്ല... ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല... ഈ നിമിഷം പോലും.. തിരുവനന്തപുരത്ത് നമ്മുടെ സീരിയൽ സഹപ്രവർത്തകർക്ക് എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാൽ , ഞാൻ ആദ്യം വിളിക്കുന്നത് നിന്നെയാ... നീ അതിൻ്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും... ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാൻ ആദ്യം വിളിച്ചത്... "മനോജേട്ടാ... ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല... ആരാ ഇത് പറഞ്ഞത്" എന്ന വാക്കു കേൾക്കാൻ... പക്ഷെ നീ ഫോൺ "എടുത്തില്ല " എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എൻ്റെ fb പേജിൽ ... പരേതന്മാർക്ക് നല്കുന്ന "വാക്കുകൾ" ചാർത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.. കാരണം നീയെൻ്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ ... ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്...
അതു കൊണ്ട് ..." വിട ... ആദരാഞ്ജലി... പ്രണാമം..." ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.... ഞാൻ തരില്ല...
നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി "പ്രതികാരം" ചെയ്യാൻ കഴിയൂ... ok ശബരി ... TAKE CARE...
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ