ബിഗ് ബജറ്റിൽ ചരിത്ര സിനിമയൊരുക്കാൻ സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസമാണ് വിനയൻ അഭ്രപാളിയിൽ എത്തിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. 19ാം നൂറ്റാണ്ടിലെ ഐതിഹാസിക കഥാപാത്രങ്ങളായ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി ഉൾപ്പടെയുള്ളവർ ചിത്രത്തിലെത്തുന്നുണ്ട്. കോവിഡിന്റെ കാഠിന്യം കുറയുമെങ്കിൽ ഡിസംബർ പകുതിക്കു തന്റെ സ്വപ്ന പദ്ധതിയുടെ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനയൻ കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിനെക്കുറിച്ച് വിനയന്റെ കുറിപ്പ്
വർഷങ്ങളായുള്ള ചർച്ചയ്ക്കും വായനയ്ക്കും വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും നൂറോളം കലാകാരൻമാരെയും ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്റെ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.
ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയേറ്ററുകളിൽ കണ്ടാൽ മാത്രമേ അതിന്റെ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ. ആ പരിശ്രമത്തിലാണ് ഞാൻ. നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം..
വിനയൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ