'രോ​ഗം തിരിച്ചറിയാനായില്ല, മതിയായ ചികിത്സ കിട്ടാതെ അച്ഛൻ മരിച്ചു'; ലക്ഷദ്വീപിന്റെ ദുരിതം പറഞ്ഞ് ഐഷ സുൽത്താന

എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനം ഒരുക്കുകയാണ് അടിസ്ഥാന ആവശ്യം
'രോ​ഗം തിരിച്ചറിയാനായില്ല, മതിയായ ചികിത്സ കിട്ടാതെ അച്ഛൻ മരിച്ചു'; ലക്ഷദ്വീപിന്റെ ദുരിതം പറഞ്ഞ് ഐഷ സുൽത്താന


ക്ഷദ്വീപിൽ ആധുനിക ചികിത്സാ സംവിധാനം കൊണ്ടുവര‌ണം എന്ന ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും നിവേദനം നൽകി സഹസംവിധായിക ഐഷ സുൽത്താന. മികച്ച ആശുപത്രി ഇല്ലാത്തതിനാൽ ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഐഷയുടെ കുറിപ്പ്. തന്റെ അച്ഛൻ മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നും അവർ വ്യക്തമാക്കുന്നുണ്ട്. 

സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‍നങ്ങള്‍ നേരിടുകയാണ്. നിലവിൽ കോവിഡ് കേസുകളൊന്നും ഇല്ലെങ്കിലും കൊവിഡ് 19 പോലെ അതീവ ഗുരുതരമായ വൈറസുകൾ പടർന്നാൽ അവയെ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ പ്രതിരോധിക്കാനാവില്ലെന്നാണ് ഐഷയുടെ വാക്കുകൾ. 

36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. അതില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. അതില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമാണ് ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളോടെ ആശുപത്രികള്‍ ഉള്ളത്. എന്നാല്‍ ഈ ആശുപത്രികളിലേക്ക് എത്തിച്ചേരാന്‍ പോലും വളരെയധികം പ്രയാസമാണ്.  എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനം ഒരുക്കുകയാണ് അടിസ്ഥാന ആവശ്യം. കൂടാതെ യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നും ഐഷ പറയുന്നു.  

അടിയന്തിരമായി ലക്ഷദ്വീപില്‍  ആധുനിക സൗകര്യമുള്ള ആശുപത്രികള്‍ ഒരുക്കുക, മികച്ച ഡോക്ടര്‍മാരെ നിയമിക്കുക, പ്രാപ്തരും കാര്യശേഷിയുമുള്ള നേഴ്സുമാര്‍, മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിക്കുക, ദ്വീപ് നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ആരോഗ്യ മേഖലയിലെ ദുരിതം തീര്‍ക്കാന്‍ അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടേ തീരൂ. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഇടപെടണം . മികച്ച ചികിത്സ കിട്ടാതെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ജീവന്‍ നഷ്‍ടപ്പെട്ടിട്ടുള്ളത്.  

നിര്‍ഭാഗ്യകരമെന്നു പറയട്ടെ എന്‍റെ പിതാവിന് യഥാസമയത്ത് ലക്ഷദ്വീപിലെ ആശുപത്രിയില്‍ വെച്ച് രോഗം തിരിച്ചറിയാനും ചികിത്സ നല്‍കാനും കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ജീവന്‍ നഷ്‍ടപ്പെട്ടു. ഹൃദയാഘാതം വന്ന എന്‍റെ പിതാവിനെ 24 മണിക്കൂറിനകം നല്‍കേണ്ട ചികിത്സ നല്‍കാന്‍ ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ല. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചാണ് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞത്. എന്നാല്‍ താമസിയാതെ അദ്ദേഹം മരണപ്പെട്ടു. യഥാസമയത്ത് ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ എന്‍റെ പിതാവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരിയെന്ന  നിലയില്‍ ലക്ഷദ്വീപിലെ പ്രശ്‍ങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നതാെന്നും തന്‍റെ നാടിന്‍റെയും നാട്ടുകാരുടെയും ദുരിതങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഐഷ നിവേദനത്തിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com