ആ യുവനടി സാരിത്തുമ്പ് അഴിച്ചു, വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു, നിരാശനായാണ് അനുരാഗ് മുറി വിട്ടത്; സംവിധായകനെ പിന്തുണച്ച് മുന്‍ അസിസ്റ്റന്റ്  

അനുരാഗിനൊപ്പം ജോലിചെയ്തപ്പോള്‍ താന്‍ ഏറ്റവുമധികം ശ്രദ്ധിച്ചിട്ടുള്ളത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനമാണെന്നും ജയദീപ്
ആ യുവനടി സാരിത്തുമ്പ് അഴിച്ചു, വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു, നിരാശനായാണ് അനുരാഗ് മുറി വിട്ടത്; സംവിധായകനെ പിന്തുണച്ച് മുന്‍ അസിസ്റ്റന്റ്  

ടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ഉന്നയിച്ച ലൈംഗികാതിക്രമണ ആരോപണത്തില്‍ സംവിധായകന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്ത്. നേരത്തെ നടിമാരായ തപ്‌സി പന്നു, രാധിക ആപ്‌തെ അടക്കമുള്ളവര്‍ അനുരാഗിനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മുന്‍ അസിസ്റ്റന്റാണ് അനുരാഗിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

അനുരാഗിന് ഒപ്പം ജോലിചെയ്തിരുന്ന സമയത്ത് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ജയദീപ് സര്‍ക്കാര്‍. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് അനുരാഗിനെ സമീപിച്ച യുവനടിയോട് സംവിധായകന്‍ എങ്ങനെയാണ് പെരുമാറിയതെന്ന് ജയദീപ് ട്വീറ്റില്‍ കുറിച്ചു. 2004ല്‍ നടന്ന സംഭവമാണ് ഇത്. 

"ഗുലാല്‍ എന്ന ചിത്രത്തിനായി ഒരുപാട് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു യുവനടി സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ മോഹവുമായി സമീപിച്ചു. അനുരാഗിനെ കാണണമെന്ന് അവര്‍ വാശിപിടിച്ചു. ഒടുവില്‍ അദ്ദേഹവുമായി മീറ്റിങ് തരപ്പെടുത്തി. വിട്ടുവീഴ്ചകളിലൂടെ മാത്രമേ സിനിമയില്‍ അവസരം ലഭിക്കൂ എന്ന് കരുതിയ നടി താന്‍ അതിന് തയ്യാറാണെന്ന് അനുരാഗിനെ അറിയിക്കുകയായിരുന്നു. 

അവര്‍ അനുരാഗിന് മുന്നില്‍ നിന്ന് സാരിത്തുമ്പ് അഴിച്ചു. അവിടേനിന്ന് എഴുന്നേറ്റ അനുരാഗ് ആ സ്ത്രീയോട് അത്തരത്തില്‍ പെരുമാറരുതെന്ന് ആവശ്യപ്പെട്ടു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യമാണെങ്കില്‍ മാത്രം അവസരം ലഭിക്കും അതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് അവരോട് അദ്ദേഹം പറഞ്ഞു. നിരാശനായാണ് അന്ന് അനുരാഗ് മുറിയില്‍ നിന്ന് ഇറങ്ങിയത്. ഇങ്ങനെ ചെയ്താല്‍ മാത്രമേ അവസരം ലഭിക്കൂ എന്ന ചിന്ത സ്ത്രീകളില്‍ ഉണ്ടെന്നതില്‍ ദുഖഃമുണ്ടെന്നാണ് അനുരാഗ് അതിനുശേഷം പറഞ്ഞത്", ജയദീപ് ട്വീറ്റ് ചെയ്തു. 

ഇക്കാര്യത്തില്‍ താന്‍ ആ സ്ത്രീയെ കുറ്റപ്പെടുത്തില്ലെന്നും പലരും സിനിമാരംഗത്തെക്കുറിച്ച് കരുതിയിരിക്കുന്നത് ഇതാണെന്നും ജയദീപ് കുറിച്ചു. അനുരാഗിനൊപ്പം ജോലിചെയ്തപ്പോള്‍ താന്‍ ഏറ്റവുമധികം ശ്രദ്ധിച്ചിട്ടുള്ളത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനമാണെന്നും ജയദീപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com